മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. 

അഹമ്മദാബാദ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (IND vs WI) രണ്ടാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അഹമ്മദാബാദിലാണ് കളിതുടങ്ങുക. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. 

Add Asianetnews as a Preferred SourcegooglePreferred

ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുല്‍ (KL Rahul) ഇഷാന്‍ കിഷന് (Ishan Kishan) പകരം രോഹിത് ശര്‍മയുടെ ഓപ്പണിംഗ് പങ്കാളിയാവും. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും നവദീപ് സെയ്‌നിയും കൊവിഡ് മുക്തരായെങ്കിലും ടീമിലെത്താന്‍ സാധ്യതയില്ല. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ മികച്ച പ്രകടനം പുറത്തെടുത്തതോടെ ശ്രേയസ് കാത്തിരിക്കേണ്ടി വരും. വിരാട് കോലിയുടെ മോശം ഫോം ആശങ്കയായി തുടരുന്നു. 

ആദ്യ കളിയില്‍ എട്ട് റണ്ണിന് പുറത്തായ കോലി 2019 ഓഗസ്റ്റിന് ശേഷം ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടില്ല. ഒന്നാം ഏകദിനത്തിലെ വിജയശില്‍പികളായ യുസ്‌വേന്ദ്ര ചഹലും വാഷിംഗ്ടണ്‍ സുന്ദറും തന്നെയായിരിക്കും സ്പിന്നര്‍മാര്‍. ഷാര്‍ദുല്‍, സിറാജ് പ്രസിദ്ധ, മുഹമ്മദ് സിറാജ്, എന്നിവരടങ്ങിയ പേസ്‌നിരയും തുടര്‍ന്നേക്കും. 

ബാറ്റിംഗാണ് വിന്‍ഡീസിന്റെ പ്രധാന പ്രതിസന്ധി. ഏഴാമനായെത്തി അര്‍ധസെഞ്ച്വറി നേടിയ ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടമില്ലായിരുന്നെങ്കില്‍ ആദ്യ കളിയില്‍ നൂറ് കടക്കില്ലായിരുന്നു. ക്യാപ്റ്റന്‍ പൊള്ളാര്‍ഡിന്റെയും നിക്കോളാസ് പുരാന്റെയും ഇന്നിംഗ്‌സുകള്‍ നിര്‍ണായകമാവും.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഷാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍.