ആഞ്ഞടിച്ച് പേസര്‍മാര്‍; കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ പൂജ്യത്തില്‍ പുറത്ത്
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരെ എറിഞ്ഞിട്ട് ഇന്ത്യന്‍ പേസര്‍മാര്‍. കാര്യവട്ടത്ത് ആദ്യ മിനുറ്റുകളില്‍ തന്നെ ഇന്ത്യ എയ്‌ക്ക് മേല്‍ക്കൈ.
തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഇന്ത്യ എയ്‌ക്കെതിരെ അനൗദ്യോഗിക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് അക്കൗണ്ട് തുറക്കും മുന്‍പ് ഓപ്പണര്‍മാരെ നഷ്ടം. ആദ്യ ഓവറിലെ നാലാം പന്തില്‍ നായകന്‍ ഐഡന്‍ മര്‍ക്രാമിനെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഭരതിന്‍റെ കൈകളിലെത്തിച്ചു.
സഹ ഓപ്പണറായ പീറ്റര്‍ മലാനെ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷാര്‍ദുല്‍ താക്കൂര്‍ ഭരതിന്‍റെ ക്യാച്ചില്‍ പുറത്താക്കി. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 7/2 എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്ക എ നില്‍ക്കേ ഹംസയും സോന്ദോയുമാണ് ക്രീസില്‍.
ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യ എയെ നയിക്കുന്നത്. കരുതല്‍ താരമായി ടീമില്‍ ഉള്‍പ്പെടുത്തിയ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയ്‌ക്ക് ഇന്ത്യ അവസരം നല്‍കി. എന്നാല്‍ കൃഷ്‌ണപ്പ ഗൗതം കളിക്കുന്നുണ്ട്. സൂപ്പര്‍ താരം ലുംഗി എൻഗിഡി ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. കാര്യവട്ടത്ത് നടന്ന ഏകദിന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.