വനിതാ ടി20യിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 64 റൺസിൻ്റെ തകർപ്പൻ ജയം.

ബര്‍മിംഗ്ഹാം: വനിതാ ടി 20 ലോകകപ്പിൽ പാകിസ്ഥാനെ 64 റൺസിന് തകർത്ത് ഇന്ത്യ. 171 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 17 ഓവറിൽ 106 റൺസ് എടുത്ത് ഓൾഔട്ട് ആവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായി ദീപ്തി ശർമയാണ് പാകിസ്ഥാൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. നാല് ഓവറിൽ പത്ത് റൺസ് മാത്രം നൽകിയാണ് ദീപ്തിയുടെ നേട്ടം. പാകിസ്ഥാൻ നിരയിൽ 35 പന്തിൽ 41 റൺസ് എടുത്ത മുനീബ അലി മാത്രമാണ് പൊരുതിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 തികച്ചത്. ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന അർദ്ധ സെഞ്ച്വറി നേടി. നാല്പത്തിനാല് പന്തുകളിൽ നിന്നും 9 ഫോറുകളും 2 സിക്സുകളും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. ഹർമൻപ്രീത് കൗർ 36 (35), റിച്ച ഘോഷ് 34 (17) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്ക് തുണയായി. ഇന്നത്തെ ടോസ് സമയത്ത് പതിവുള്ള ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും തയാറായില്ലെന്നത് ശ്രദ്ധേയമായി.

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1 ന് നഷ്ടമായെങ്കിലും, അതിനുശേഷമുള്ള വാം-അപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാൻ ഇറങ്ങിയത്. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ഇരുടീമുകളും ലോകകപ്പിൽ ഇതുവരെ 8 തവണ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പാകിസ്ഥാന് 2 തവണ മാത്രമാണ് വിജയിക്കാനായത്.

ലോകകപ്പിലെ കഴിഞ്ഞ മൂന്ന് നേർക്കുനേർ പോരാട്ടങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ഈ മേധാവിത്വം ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, പാകിസ്ഥാനെ ഒട്ടും കുറച്ചുകാണാൻ ഇന്ത്യ തയ്യാറല്ല. അനുഭവസമ്പത്തും യുവത്വവും ഒത്തിണങ്ങിയ മികച്ചൊരു സ്ക്വാഡാണ് ഇത്തവണ ഇന്ത്യയുടേത്.