96 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. തുടക്കത്തിൽ പതറിയെങ്കിലും അഭിഗ്യാന്‍ കുണ്ടുവിന്റെ (42*) ഇന്നിംഗ്‌സാണ് ഇന്ത്യക്ക് വിജയത്തുടക്കം സമ്മാനിച്ചത്.

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. കുഞ്ഞന്‍ എതിരാളികളായ അമേരിക്ക 35.2 ഓവറില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനില്‍ പട്ടേലാണ് അമേരിക്കയെ തകര്‍ത്തത്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷം മഴയെത്തി. മഴയെ തുടര്‍ന്ന് മത്സരം ഏറെ സമയം തടസപ്പെട്ടതോടെ വിജയലക്ഷ്യം 37 ഓവറില്‍ 96 ആയി പുതുക്കി നിശ്ചയിച്ചു. ഇന്ത്യയാവട്ടെ 17.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്ന അഭിഗ്യാന്‍ കുണ്ടുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

തുടക്കത്തില്‍ വൈഭവ് സൂര്യവന്‍ഷിയുടെ (2) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. റിത്വിക് അപ്പിടിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കൗമാരതാരം. പിന്നാലെ മഴ മത്സരം തടസപ്പെടുത്തി. മഴയ്ക്ക് ശേഷ വേദാന്ത് ത്രിവേദിയുടെ (2) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. റിത്വിക്കിന് തന്നെയായിരുന്നു വിക്കറ്റ്. ശേഷം ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ (19) റിഷഭ് ഷിംപിയും മടക്കി. ഇതോടെ മൂന്നിന് 25 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും കുണ്ടുവിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 41 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറും നേടി. കൗഷിക് ചൗഹാന്‍ (10) പുറത്താവാതെ നിന്നു. ഇതിനിടെ വിഹാന്‍ മല്‍ഹോത്രയുടെ (18) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു.

നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 35.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ടായി. 52 പന്തില്‍ 36 റണ്‍സെടുത്ത നിതീഷ് സുധിനി ആണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ സാഹില്‍ ഗാര്‍ഗ്(16), അര്‍ജ്ജുന്‍ മഹേഷ്(16), അദ്‌നിത് ജാംബ്(18) എന്നിവര്‍ മാത്രമാണ് അമേരിക്കന്‍ ടീമില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഹെനില്‍ പട്ടേല്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത അമ്രീന്ദര്‍ ഗില്ലിനെ വിഹാന്‍ മല്‍ഹോത്രയുടെ കൈകളിലെത്തിച്ച് ഹെനില്‍ പട്ടേലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

സാഹില്‍ ഗാര്‍ഗും അര്‍ജ്ജുന്‍ മഹേഷും ചേര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാഹില്‍ ഗാര്‍ഗിനെ(16) മടക്കി ദീപേഷ് ദേവേന്ദ്രന്‍ തിരിച്ചടിച്ചു. പിന്നാലെ ഉത്കര്‍ഷ് ശ്രീവാസ്തവയെ(0)യും അര്‍ജ്ജുന്‍ മഹേഷിനെയും(16) മടക്കി ഹെനില്‍ പട്ടേല്‍ അമേരിക്കയെ 39-5ലേക്ക് തള്ളിയിട്ടു. നിതീഷ് സുധിനിയുടെ ഒറ്റയാള്‍ പോരാട്ടം അമേരിക്കയെ 50 കടത്തിയെങ്കിലും കൂടെ പിടിച്ചു നില്‍ക്കാന്‍ ആരുമുണ്ടായില്ല. ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. മലയാളി താരങ്ങളായ ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്‍ എന്നിവര്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ഉണ്ടെങ്കിലും പ്ലേയിംഗ് ഇലവനനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ആയുഷ് മാത്രെ (ക്യാപ്റ്റന്‍),വൈഭവ് സൂര്യവംഷി, വേദാന്ത് ത്രിവേദി,വിഹാന്‍ മല്‍ഹോത്ര,അഭിഗ്യാന്‍ കുണ്ടു,ഹര്‍വന്‍ഷ് പംഗാലിയ,ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, ഖിലന്‍ പട്ടേല്‍.

YouTube video player