ഇംഗ്ലണ്ടിന് ജയിക്കാൻ 35 റണ്‍സ് വേണം, ഇന്ത്യക്ക് നാല് വിക്കറ്റുകളും. ഇന്ത്യൻ പേസർമാരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്.
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. ജയിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 35 റണ്‍സ്. ഇന്ത്യക്ക് വേണ്ടത് നാല് വിക്കറ്റും. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് അവസാന ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 339 എന്ന നിലയിലാണ്. ജാമി ഓവര്‍ടോണ്‍ (0), ജാമി സ്മിത്ത് (2) എന്നിവരാണ് ക്രീസില്‍. അവസാന സെഷനില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പുറത്തെടുത്ത കൃത്യതയാര്‍ന്ന പ്രകടനാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ ഹാരി ബ്രൂക്ക് (111), ജോ റൂട്ട് (105) എന്നിവരുടെ വിക്കറ്റ് ഇംഗ്ലണ്ടിനെ പിറകോട്ടടിപ്പിച്ചു.
ചായ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 317 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 57 റണ്‍സ് മാത്രം. എന്നാല്‍ പിന്നീട് കഥമാറി. ബെന്‍ ഡക്കറ്റാണ് (54) ഇന്ന് ആദ്യം മടങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്‍ ഒല്ലി പോപ്പും മടങ്ങി. 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ബ്രൂക്ക് - റൂട്ട് സഖ്യം 195 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയത്. ബ്രൂക്കിനെ, ആകാശ് ദീപ് മടക്കിയെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. 98 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്സും 14 ഫോറും നേടി.
നേരത്തെ, ബ്രൂക്കിന്റെ വിക്കറ്റെടുക്കാനുള്ള അവസരം മുഹമ്മദ് സിറാജ് നഷ്ടപ്പെടുത്തിയിരുന്നു. 19 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ബ്രൂക്കിന്റെ സ്‌കോര്‍. ബ്രൂക്ക് പോയതോടെ ഇംഗ്ലണ്ട് അല്‍പം പ്രതിരോധത്തിലായി. പകരം ക്രീസിലെത്തിയ ജേക്കബ് ബേതല്‍ (5) റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. 31 പന്തുകള്‍ കളിച്ച താരത്തെ ഒടുവില്‍ പ്രസിദ്ധ് കൃഷ്ണ ബൗള്‍ഡാക്കി. ഇതിനിടെ റൂട്ട് സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധികനേരം ക്രീസില്‍ തുടരാന്‍ റൂട്ടിന് സാധിച്ചില്ല. പ്രസിദ്ധിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. തുടര്‍ന്ന് സ്മിത്ത് - ഓവര്‍ടോണ്‍ സഖ്യം പ്രതിരോധിച്ച് നിന്നു. ഇംഗ്ലണ്ടിന് സാക് ക്രോളിയുടെ (14) വിക്കറ്റ് ആദ്യ ദിവസം നഷ്ടമായിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയിരുന്നു താരത്തെ.
നേരത്തെ, ജയ്സ്വാളിന് പുറമെ നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ടിന് 75 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. മൂന്നാം ദിനം ജയ്‌സ്വാള്‍ - ആകാശ് സഖ്യം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് ആകാശ് മടങ്ങുന്നത്. ജാമി ഓവര്‍ടോണിന്റെ പന്തില്‍ ഗുസ് അറ്റ്കിന്‍സണ് ക്യാച്ച്. പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റൊന്നും നഷ്ടമായില്ല. എന്നാല്‍ രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ ഗില്‍ മടങ്ങി. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മലയാളി താരം കരുണ്‍ നായര്‍ക്ക് (17) തിളങ്ങാനായില്ല. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കരുണ്‍ മടങ്ങുന്നത്.

