ഗുവാഹത്തി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ 489 റണ്‍സിനെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും മറ്റ് മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടു.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോരായ 489നെതിരെ മൂന്നാം ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 102 എന്ന നിലയിലാണ്. ഇപ്പോഴും 387 റണ്‍സ് പിറകിലാണ് ഇന്ത്യ. സിമോണ്‍ ഹാര്‍മര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ റിഷഭ് പന്ത് (6), രവീന്ദ്ര ജഡേജ (0) എന്നിവരാണ് ക്രീസില്‍. നേരത്തെ സെനുരാന്‍ മുത്തുസാമി (109), മാര്‍കോ യാന്‍സന്‍ (93) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.

വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ക്രീസിലെത്തിയത്. വ്യക്തിഗത സ്‌കോറിനോട് 20 റണ്‍സ് കൂടി ചേര്‍ത്ത് കെ എല്‍ രാഹുല്‍ (22) ഇന്ന് ആദ്യം മടങ്ങി. മഹാരാജിന്റെ പന്തില്‍ സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ജയ്‌സ്വാളിനൊപ്പം 65 റണ്‍സാണ് രാഹുല്‍ ചേര്‍ത്തത്. വൈകാതെ യശ്വസി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ജയ്‌സ്വാളിന് (58) സാധിച്ചില്ല. ഹാര്‍മറിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ യാന്‍സന് ക്യാച്ച് നല്‍കി. മൂന്നാമതായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (15) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇത്തവണ ഹാര്‍മറിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ചെടുത്തു. തുടക്കം മുതല്‍ ക്രീസില്‍ ബുദ്ധിമുട്ടിയ ധ്രുവ് ജുറല്‍ യാന്‍സണിനെതിരെ പുള്‍ ഷോട്ട് കളിക്കുന്നതിനിടെ വിക്കറ്റ് നല്‍കി. വൈഡ് മിഡ് ഓണില്‍ മഹാരാജിന് ക്യാച്ച്. ഇതോടെ നാലിന് 102 എന്ന നിലയിലായി ഇന്ത്യ.

ദക്ഷിണാഫ്രിക്കയുടെ ദിവസം

246ന്6 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. രണ്ടാം സെഷനില്‍ കെയ്ല്‍ വെറെയ്നെയുടെ (45) വിക്കറ്റ് നഷ്ടമായെങ്കിലും മുത്തുസാമിയും യാന്‍സനും ചേര്‍ന്ന 97 റണ്‍സ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. ഇതിനിടെ മുത്തുസാമി സെഞ്ചുറി പൂര്‍ത്തിയാക്കി. 88 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപ് യാദവിനെതിരെ സിക്സും ഫോറും പറത്തി 98ലേക്ക്. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് മൂന്നക്കം കടന്നു.

ഏഴാം നമ്പറിലിറങ്ങി ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ ബാറ്ററാണ് മുത്തുസാമി. 2019ല്‍ ക്വിന്റണ്‍ ഡി കോക്കും 1997ല്‍ ലാന്‍സ് ക്ലൂസ്‌നറുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം അധിക നേരം താരം ക്രീസില്‍ തുടര്‍ന്നില്ല. സിറാജിന്റെ പന്തില്‍ യശസ്വി ജയ്സ്വാളിന് ക്യാച്ച് നല്‍കി. രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മുത്തുസാമിയുടെ ഇന്നിംഗ്സ്. തുടര്‍ന്ന് ക്രീസിലെത്തിയ സിമോണ്‍ ഹാര്‍മറെ (5) ബുമ്ര ബൗള്‍ഡാക്കി. ഹാര്‍മര്‍ക്കൊപ്പം യാന്‍സന്‍ 31 റണ്‍സ് കൂട്ടിചേര്‍ത്തു.

തുടര്‍ന്ന് അവസാനക്കാരനായി ക്രീസിലെത്തിയ കേശവ് മഹാരാജിനൊപ്പം 27 റണ്‍സ് ചേര്‍ക്കാനും യാന്‍സന് സാധിച്ചു. എന്നാല്‍ സെഞ്ചുറിക്ക് മുമ്പ് കുല്‍ദീപ് യാദവ്, യാന്‍സനെ ബൗള്‍ഡാക്കി. 91 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്സും ആറ് ഫോറും നേടി. ഇന്ത്യക്കായി കുല്‍ദീപിന് പുറമെ ജസ്പ്രിത് ബുമ്രയും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എയ്ഡാന്‍ മാര്‍ക്രം (38), റ്യാന്‍ റിക്കിള്‍ട്ടണ്‍ (35), ട്രിസ്റ്റണ്‍ സ്റ്റബ്സ് (49), തെംബ ബാവൂമ (41), ടോണി ഡി സോര്‍സി (28), വിയാന്‍ മള്‍ഡര്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യദിനം നഷ്ടമായിരുന്നു.

YouTube video player