അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. വൈഭവ് സൂര്യവന്‍ഷിയുടെ (72) അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തില്‍ മഴയുടെ കളി. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 39 ഓവറില്‍ ആറിന് 162 എന്ന നിലയില്‍ എത്തിനില്‍ക്കുമ്പോഴാണ് മഴയെത്തിയത്. അഭിഗ്യാന്‍ കുണ്ടു (63), ആര്‍ എസ് ആംബ്രിഷ് (4) എന്നിവരാണ് ക്രീസില്‍. 67 പന്തില്‍ 72 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിന് വേണ്ടി അല്‍ ഫഹദ്, ഇഖ്ബാല്‍ ഹുസൈന്‍ ഇമോണ്‍, അസിസുല്‍ ഹക്കിം തമീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0) എന്നിവര്‍ മൂന്നാം ഓവറില്‍ തന്നെ മടങ്ങി. അല്‍ ഫഹദിനായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് വിഹാല്‍ മല്‍ഹോത്രയ്‌ക്കൊപ്പം ചേര്‍ന്ന് സൂര്യവന്‍ഷി 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്താം ഓവറില്‍ മല്‍ഹോത്രയും മടങ്ങി. ഇതോടെ മൂന്നിന് 53 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് കുണ്ടു - സൂര്യവന്‍ഷി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്ത്് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

എന്നാല്‍ 27-ാം ഓവറില്‍ സൂര്യവന്‍ഷി പുറത്തായി. ഇഖ്ബാല്‍ ഹുസൈനാണ് സൂര്യവന്‍ഷിയെ മടക്കിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവന്‍ഷിയുടെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ഹര്‍വന്‍ഷ് പങ്കാലിയ (2) വന്നത് പോലെ മടങ്ങി. 28 റണ്‍സെടുത്ത കനിഷ്‌ക് ചൗഹാന്‍, കുണ്ടുവിനൊപ്പം 54 റണ്‍സും കൂട്ടിചേര്‍ത്ത് മടങ്ങി. ഇനി കുണ്ടു - ആംബ്രിഷ് സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്‍ എന്നിവര്‍ ഇന്നും പുറത്തിരുന്നു. ആരോണിന് പരിക്കാണ് പ്രശ്‌നമായത്.

ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഹര്‍വന്‍ഷ് പങ്കാലിയ, ആര്‍ എസ് അംബ്രീഷ്, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

YouTube video player