സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ യശസ്വി ജയ്സ്വാളിനെയും(0) ഒരു റണ്ണുള്ളപ്പോള്‍ കെ എല്‍ രാഹുലിനെയും(1) ആണ് ഇന്ത്യക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കക്കായി രണ്ട് വിക്കറ്റും വീഴ്ത്തിയത് മാര്‍ക്കോ യാന്‍സനാണ്.
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം. മൂന്നാം ദിനം ദക്ഷിണാഫ്രിക്കയുടെ 153 റണ്‍സിന് അവസാനിപ്പിച്ച് 124 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സടെ വാഷിംഗ്ടണ്‍ സുന്ദറും നാലു റണ്‍സോടെ ധ്രുവ് ജുറെലും ക്രീസില്‍. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ യശസ്വി ജയ്സ്വാളിനെയും(0) ഒരു റണ്ണുള്ളപ്പോള്‍ കെ എല്‍ രാഹുലിനെയും(1) ആണ് ഇന്ത്യക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കക്കായി രണ്ട് വിക്കറ്റും വീഴ്ത്തിയത് മാര്‍ക്കോ യാന്‍സനാണ്.
124 റണ്‍സിന്‍റെ ചെറിയ വിജയലക്ഷ്യം പോലും കൊല്‍ക്കത്തയില്‍ ഇന്ത്യക്ക് എത്രമാത്രം ബുദ്ധിമുട്ടാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു യാന്‍സന്‍റെ നാലോവര്‍ സ്പെല്‍. അസാധാരണ ബൗണ്‍സ് കൗണ്ട് ഇന്ത്യൻ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച യാന്‍സന് മുന്നില്‍ പലപ്പോഴും ഭാഗ്യം ഇന്ത്യയെ തുണച്ചു. ആദ്യ ഓവറിലെ നാലാം പന്തില്‍ ജയ്സ്വാളിനെ വിക്കറ്റിന് പിന്നില്‍ വിക്കറ്റ് കീപ്പര്‍ വെരിയെന്നെയുടെ കൈകളിലെത്തിച്ചാണ് യാന്‍സന്‍ ഇന്ത്യയെ ആദ്യം ഞെട്ടിച്ചത്. മറുവശത്ത് സ്പിന്നര്‍മാരെക്കൊണ്ട് ന്യൂബോള്‍ എറിയിച്ച ടെംബാ ബാവുമ സമ്മര്‍ദ്ദം നിലനിര്‍ത്തി.
തന്‍റെ രണ്ടാം ഓവറില്‍ അസാധാരണമായി കുത്തിയുയര്‍ന്ന പന്തില്‍ കെ എല്‍ രാഹുലിനെ കൂടി വെരിയെന്നെയുടെ കൈകളിലേക്ക് പറഞ്ഞയച്ച യാന്‍സന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തലാക്കി. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗിനില്ലാത്തതിനാല്‍ രാഹുല്‍ പുറത്തായതോടെ ധ്രുവ് ജുറെലാണ് ക്രീസിലെത്തിയത്. ജുറെലും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 10 റണ്‍സിലെത്തിച്ച് ആദ്യ സെഷന്‍ അവസാനിപ്പിച്ചു. എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 114 റണ്‍സ് കൂടി വേണം.
നേരത്തെ 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 153 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്‍ബിന്‍ ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.
രണ്ടാം ദിനം സ്പിന്നര്‍മാര്‍ വാണ പിച്ചില്‍ മൂന്നാം ദിനം ഇന്ത്യൻ പേസര്‍മാരാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. 91-7 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന ബാവുമയും ബോഷും ചേര്‍ന്ന് മൂന്നാം ദിനം ദക്ഷിണാഫ്രിക്കയെ 135 റണ്‍സിലെത്തിച്ചു. സ്പിന്നര്‍മാരുമായി മൂന്നാം ദിനം ബൗളിംഗ് തുടര്‍ന്ന ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാനായില്ല. ഭാഗ്യവും ദക്ഷിണാഫ്രിക്കയെ തുണച്ചു. ഇരുവരും ഇന്ത്യക്ക് ഭീഷണിയാവുന്നതിനിടെ ജസ്പ്രീത് ബുമ്രയെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെ തീരുമാനം ഫലം കണ്ടു.
ബോഷിനെ ക്ലീന്‍ ബൗണ്‍ഡാക്കിയ ബുമ്ര 44 റണ്‍സിന്‍റെ കൂട്ടുകട്ട് തകര്‍ത്തു. പിന്നാലെ മുഹമ്മദ് സിറാജ് സൈമണ്‍ ഹാര്‍മറുടെ ഓഫ് സ്റ്റംപ് പിഴുതു. അവസാന ബാറ്ററായി ക്രീസിലെത്തിയ കേശവ് മഹാരാജിന് സിറാജിന്‍റെ മൂന്ന് പന്തുകള്‍ അതിജീവിക്കാനായില്ല. നേരിട്ട മൂന്നാം പന്തില്‍ സിറാജിന്‍റെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മഹാരാജ് പുറത്തായി. 136 പന്തില്‍ 55 റണ്‍സുമായി ബാവുമ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും ബുമ്രയും അക്സര്‍ പട്ടേലും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

