Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വനിതാ ടീമും പാകിസ്ഥാന് മുന്നില്‍ തോറ്റു; ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി നിദ

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ സബിനേനി മേഘന (15), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

India lost to Pakistan by 13 runs in women asia cup
Author
First Published Oct 7, 2022, 4:32 PM IST

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 19.4 ഓവറില്‍ 124ന് എല്ലാവരും പുറത്തായി. 13 റണ്‍സിന്റെ തോല്‍വി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നിത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഷ്ര സന്ധുവാണ് ഇന്ത്യയെ തകര്‍ത്തത്. സാദിയ ഇഖ്ബാല്‍, നിദ ദര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, 56 റണ്‍സ് നേടിയ ദറാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചിരുന്നത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ സബിനേനി മേഘന (15), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മൃതി മന്ഥാന (17)- ദയാലന്‍ ഹേമലത (20) സഖ്യം പ്രതീക്ഷ നല്‍കി. എന്നാല്‍ മന്ഥാനയെ പുറത്താക്കി സന്ധു പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. ഹേമലതയാവട്ടെ തുബ ഹസന്റെ പന്തില്‍ ബൗള്‍ഡായി. ഇതിനിടെ പൂജ വസ്ത്രകര്‍ (5) മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 65 എന്ന നിലയിലായി. 

വാര്‍ണര്‍ ഫോമില്‍, അര്‍ധ സെഞ്ചുറി; വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍- വീഡിയോ

പിന്നീടെത്തിയവരില്‍ റിച്ചാ ഘോഷ് (13 പന്തില്‍ 26) മാത്രമാണ് പിടിച്ചുനിന്നത്. ദീപത് ശര്‍മ (16), ഹര്‍മന്‍പ്രീത് കൗര്‍ (12) എന്നിവരും മടങ്ങിയതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അവസാനിച്ചു. രാധാ യാദവ് (3), രാജേശ്വരി ഗെയ്കവാദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക സിംഗ് (2) പുറത്താവാതെ നിന്നു. ഐമന്‍ അന്‍വര്‍, തുബ ഹസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ നിദ ദറാണ് (37 പന്തില്‍ പുറത്താവാത 56) ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആറ് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂജ വസ്ത്രകര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ അര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. സിദ്രാ അമീനെ (11) പൂജയാണ് മടക്കിയത്. മുനീബ അലിയെ (17) ദീപ്തി ശര്‍മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കി. അതേ ഓവറില്‍ ഒമൈമ സൊഹൈല്‍ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ബിസ്മ മറൂഫ് (32)- ദര്‍ സഖ്യമാണ് പാക് വനിതകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 

അതൊന്നും ചിന്തിക്കേണ്ട; ടി20 ലോകകപ്പില്‍ വിജയിക്കാന്‍ ടീം ഇന്ത്യക്ക് മന്ത്രം പറഞ്ഞുകൊടുത്ത് രവി ശാസ്‌ത്രി

16-ാം ഓവറില്‍ മറൂഫ് മടങ്ങി. 35 പന്തില്‍ രണ്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് മറൂഫ് 32 റണ്‍സ് നേടിയത്. തുടര്‍ന്നെത്തിയ ആലിയ റിയാസ് (7), ആയേഷ നസീം (9) എന്നിവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇതിനിടെ ദര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ദറിന്‍െ ഇന്നിംഗ്‌സ്. തുബ ഹസ്സന്‍ (1) ദറിനൊപ്പം പുറത്താവാതെ നിന്നു. രേണുക സിംഗ് ഒരു വിക്കറ്റ് വീഴ്ത്തി. 

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, സബിനേനി മേഘന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദയാലന്‍ ഹേമലത, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, രാധാ യാദവ്, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്. 

പാകിസ്ഥാന്‍: മുനീബ അലി, സിദ്രാ അമീന്‍, ബിസ്മ മറൂഫ്, നിദാ ദര്‍, അയേഷ നസീം, ആലിയ റിയാസ്, ഒമൈമ സൊഹൈല്‍, ഐമന്‍ അന്‍വര്‍, സാദിയ ഇഖ്ബാല്‍, തുബ ഹസന്‍, നഷ്ര സന്ധു.
 

Follow Us:
Download App:
  • android
  • ios