സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കുശാല്‍ മെന്‍ഡിസിനെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കി.

പല്ലെകെലേ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 162 റണ്‍സ് വിജയക്ഷ്യം. പല്ലെകെലേ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയ്ക്ക് കുശാല്‍ പെരേരയുടെ (34 പന്തില്‍ 53) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പതും നിസ്സങ്ക 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സഞ്ജു സാംസണ്‍ ടീമിലെത്തി.

സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കുശാല്‍ മെന്‍ഡിസിനെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കി. പിന്നാലെ മൂന്നാം വിക്കറ്റില്‍ നിസ്സങ്ക - കുശാല്‍ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നിസ്സങ്കയെ പുറത്താക്കി ബിഷ്‌ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ കമിന്ദു മെന്‍ഡിസ് (26), ചരിത് അസലങ്ക (14) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ മെന്‍ഡിസും മടങ്ങി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിംഗ്‌സ്. 

ദസുന്‍ ഷനക (0), വാനിന്ദു ഹസരങ്ക (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ബിഷ്‌ണോയ് ബൗള്‍ഡാക്കി. രമേഷ് മെന്‍ഡിസ് (12), മഹീഷ് തീക്ഷണ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മതീഷ പതിരാന (2) പുറത്താവാതെ നിന്നു.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

ശ്രീലങ്ക: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹേഷ് തീക്ഷണ, മതീശ പതിരാന, അശിത ഫെര്‍ണാണ്ടോ.