ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഫോളോഓൺ ഒഴിവാക്കാൻ പൊരുതുന്നു. ഇന്ത്യയുടെ 503 റൺസിനെതിരെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ശ്രീലങ്ക എട്ടിന് 265 എന്ന നിലയിലാണ്.

കൊളംബോ: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഫോളോഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ എട്ടിന് 265 എന്ന നിലയിലാണ്. ഇപ്പോഴും 238 റണ്‍സ് പിറകിലാണ് ശ്രീലങ്ക. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 38 റണ്‍സ് കൂടി വേണം. സോനല്‍ ദിനുഷ (85), ലാഹിരു കുമാര (8) എന്നിവരാണ് ക്രീസില്‍. പസിന്ദു സൂര്യബന്ദാര (80) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ലാഹിരു ഉഡാര (1), പ്രഭാത് ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. ഇന്ന് കാമില്‍ മിഷാര (19), കാമിന്ദു മെന്‍ഡിസ് (32) എന്നിവരെ പ്രസിദ്ധ് കൃഷ്ണ തിരിച്ചയച്ചു. കൂടാതെ ദിനുഷയെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. ധനഞ്ജ ഡിസില്‍വ (8) സുതറിന്റെ പന്തിലും നിരോഷന്‍ ഡിക്ക്‌വെല്ല മുഹമ്മദ് സിറാജിനും വിക്കറ്റ് നല്‍കി. കേഷര നുവാന്ദയാണ് (18) പുറത്തായ മറ്റൊരു താരം.

നേരത്തെ, രണ്ടാം ദിനം തുടക്കത്തിലെ സാരാന്‍ഷ് ജെയിനിന്റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എളുപ്പം ഓള്‍ ഔട്ടാക്കാമെന്ന ലങ്കന്‍ തന്ത്രങ്ങള്‍ ധ്രൂവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് തല്ലിതകര്‍ക്കുകയായിരുന്നു. ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ റിഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.

രണ്ടാം ദിനം ശ്രീലങ്കന്‍ പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കിലും പ്രഭാത് ജയസൂര്യ അടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനാവാഞ്ഞത് ശ്രീലങ്കക്ക് തിരിച്ചടിയായി. ആദ്യ സെഷനില്‍ സാരാന്‍ഷ് ജെയിനിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പന്തും ജുറെലും ചേര്‍ന്ന് 419 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പന്ത് പുറത്തായെങ്കിലും മാനവ് സുതാറിനെ കൂട്ടുപിടിച്ച് ജുറെല്‍ ഇന്ത്യയെ 450 കടത്തി.

സുതാര്‍ മടങ്ങിയശേഷം സിറാജിനെ കൂട്ടുപിടിച്ച് ജുറെല്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. 171 പന്തിലാണ് ജുറെല്‍ സെഞ്ചുറി തികച്ചത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

YouTube video player