ഏഴാമനായി എത്തിയ റയാന്‍ പരാഗ്, ഗില്ലിനൊപ്പം ചേര്‍ന്നതോടെയാണ് സ്‌കോര്‍ ഉയര്‍ന്നത്. ഇരുവരും കൂട്ടത്തകര്‍ച്ച ഒഴിവാക്കി മുന്നേറി. 48-5 എന്ന നിലയില്‍ ഒത്തു ചേര്‍ന്ന ഇരുവരും സ്‌കോര്‍ 15.2 ഓവറില്‍ 102 എന്ന സുരക്ഷിതമായ നിലയിലെത്തിച്ചു.

പല്ലെകേലെ: ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ ശ്രീലങ്കയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ്. റിയാന്‍ പരാഗ് 26 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതമെടുത്ത മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവാണ് ഇന്ത്യയെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണ് ഇന്നും തിളങ്ങാനായില്ല. നാല് പന്തുകള്‍ നേരിട്ട താരം റണ്‍സെടുക്കാതെ പുറത്തായി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു റണ്‍സെടുക്കാതെ മടങ്ങുന്നത്. മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. 30 റണ്‍സിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്‌സ്വാളാണ് (10) ആദ്യം പുറത്താവുന്നത്. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ജയ്‌സ്വാള്‍. പിന്നാലെയെത്തിയ സഞ്ജുവിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്.

ചാമിന്ദു വിക്രമസിംഗയുടെ ബൗളിങ്ങില്‍ ഹസരങ്ക പിടിച്ച് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്തായി. പിന്നാലെയെത്തിയ റിങ്കു സിങ്ങിനും (1) രണ്ട് പന്തിന്റ ആയുസ് മാത്രമാണുണ്ടായത്. മഹീഷ തീക്ഷണയുടെ പന്തില്‍ പതിരണ പിടിച്ച് റിങ്കു സിങ്ങും മടങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാറിന്റേതായിരുന്നു അടുത്ത ഊഴം. ഒമ്പത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത ക്യാപ്റ്റനെ അസിത ഫെര്‍ണാണ്ടോ മടക്കി. ഹരസങ്കയാണ് ക്യാച്ചെടുത്തത്. ഗില്ലിനൊപ്പം ശിവം ദുബെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും വീണു. 13 റണ്‍സടുത്ത ദുബെയെ രമേഷ് മെന്‍ഡിസ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

ഏഴാമനായി എത്തിയ റയാന്‍ പരാഗ്, ഗില്ലിനൊപ്പം ചേര്‍ന്നതോടെയാണ് സ്‌കോര്‍ ഉയര്‍ന്നത്. ഇരുവരും കൂട്ടത്തകര്‍ച്ച ഒഴിവാക്കി മുന്നേറി. 48-5 എന്ന നിലയില്‍ ഒത്തു ചേര്‍ന്ന ഇരുവരും സ്‌കോര്‍ 15.2 ഓവറില്‍ 102 എന്ന സുരക്ഷിതമായ നിലയിലെത്തിച്ചു. ക്രീസ് വിട്ടിറങ്ങി ഹരസങ്കയെ കൂറ്റനടിക്കാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 37 പന്തില്‍ 39 റണ്‍സാണ് ഗില്ലിന്റെ നേട്ടം.

മൂന്ന് ബൗണ്ടറി സഹിതമായിരുന്നു ഗില്ലിന്റെ നിര്‍ണായക ഇന്നിങ്‌സ്. തൊട്ടുപിന്നാലെ, അതേ ഓവറില്‍ പരാഗും പുറത്തായി. ലോങ് ഓണിലേക്ക് സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ രമേഷ് മെന്‍ഡിസ് പിടിച്ച് പുറത്താക്കി. 18 പന്തില്‍ 26 റണ്‍സായിരുന്നു പരാഗ് നേടിയത്. അവസാന ഓവറുകളില്‍ വാഷിങ്ടണ്‍ സുന്ദര്‍ (18 പന്തില്‍ 25) നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 9 വിക്കറ്റിന് 137 എന്ന നിലയിലെത്തി.

4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മതീഷ തീക്ഷണ തിളങ്ങി. ഹരസരങ്ക രണ്ട് വിക്കറ്റും അസിത ഫെര്‍ണാണ്ടോ, രമേഷ് മെന്‍ഡിസ്, വിക്രമസിംഗ എന്നിവര്‍ ഓരോ വിക്കറ്റും നേടി.