വിരാട് കോലിയുടെ നിര്‍ണായക തീരുമാനത്തിനായി കാത്ത് ടീം ഇന്ത്യ; മൂന്നാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപനം വൈകുന്നു
അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസറ്റില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിന് ഒപ്പമെത്തി. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്ത പേസര്‍ ജസ്പ്രീത് ബുമ്രക്ക് രാജ്കോട്ടില്‍ 15ന് തുടങ്ങുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിശ്രമം നല്‍കുന്ന കാര്യവും സെലക്ടര്‍മാരുടെ പരിഗണനയിലുണ്ട്.
![India Squad for the last 3 tests vs England Announcement Live Updates, Will Kohli return India Squad for the last 3 tests vs England Announcement Live Updates, Will Kohli return](https://static-ai.asianetnews.com/images/01hp1aebs1x7ekrhr9dc3dzbwa/virat-kohli_363x203xt.jpg)
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന വിരാട് കോലിക്ക് കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പ് കിട്ടാനായാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം വൈകിക്കുന്നത് എന്നാണ് സൂചന. മൂന്നാം ടെസ്റ്റ് 15ന് മാത്രമെ തുടങ്ങൂവെന്നതിനാല്‍ അതിന് മുമ്പ് കോലിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നതും പ്രഖ്യാപനം വൈകാന്‍ കാരണമായി.
അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസറ്റില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിന് ഒപ്പമെത്തി. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്ത പേസര്‍ ജസ്പ്രീത് ബുമ്രക്ക് രാജ്കോട്ടില്‍ 15ന് തുടങ്ങുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിശ്രമം നല്‍കുന്ന കാര്യവും സെലക്ടര്‍മാരുടെ പരിഗണനയിലുണ്ട്. എന്നാല്‍ രണ്ടാം ടെസ്റ്റ് കഴിഞ്ഞ് ആവശ്യത്തിന് ഇടവേളയുള്ളതിനാല്‍ ബുമ്രക്ക് വിശ്രമം നല്‍കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും സെലക്ടര്‍മാര്‍ക്കുണ്ട്. ബുമ്രക്കൊപ്പം ആദ്യ രണ്ട് ടെസ്റ്റില്‍ ന്യൂബോള്‍ പങ്കിട്ട സിറാജിനും മുകേഷ് കുമാറിനും കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല.
ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ പേസാക്രമണത്തെ ഒറ്റക്ക് ചുമലിലേറ്റിയ ബുമ്ര തന്നെയാണ് പരമ്പരയിലെ വിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനത്ത്. രണ്ട് കളികളില്‍ 15 വിക്കറ്റാണ് 10.67 ശരാശരിയില്‍ ബുമ്ര എറിഞ്ഞിട്ടത്. അതേസമയം പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. രാഹുലിന്‍റെ അഭാവം രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ ബാധിച്ചിരുന്നു.
അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതും സ്ഥാനം നിലനിര്‍ത്തുമോ എന്നറിയാനും ആരാധകര്‍ കാത്തിരിക്കുന്നു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 15ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. എന്നാല്‍ കോലിയുടെ കാര്യത്തില്‍ ഉറപ്പ് ലഭിക്കാത്തത് പ്രഖ്യാപനം നീണ്ടുപോകാന്‍ കാരണമായി. രണ്ടാം ടെസ്റ്റിനുശേഷം ഇടവേള ആഘോഷിക്കാനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അബുദാബിയിലേക്ക് പോയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക