വൈഭവിന് അടുത്തെത്തി അവേശപ്രകടനം നടത്തി പ്രകോപിപ്പിച്ച ശ്രീലങ്കന്‍ താരം വിഷന്‍ ഹലംബാഗെയും വൈഭവും തമ്മില്‍ ഉന്തും തള്ളും.
ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എക്കെതിരെ സൂപ്പർ ഓവറിൽ നാടകീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും തമ്മില്‍ കൈയാങ്കളി. ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് 9 റണ്‍സ് നേടാനെ കഴിഞ്ഞിരുന്നുള്ളു. കുഗാതാസ് മാതുലന്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക് 7 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് യോര്‍ക്കറായ പന്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് റണ്ണെടുക്കാനായില്ല.
ഇതോടെ ശ്രീലങ്കന്‍ താരങ്ങള്‍ വൈഭവിന്‍റെയും സൂര്യാൻഷ് ഷെഡ്ജെയുടെയും മുന്നിലെത്തി വിജയാഘോഷം തുടങ്ങി. ഇതിനിടെ വൈഭവിന് അടുത്തെത്തി അവേശപ്രകടനം നടത്തി പ്രകോപിപ്പിച്ച ശ്രീലങ്കന്‍ താരം വിഷന്‍ ഹലംബാഗെയും വൈഭവുമായി വാക് പോരിലേര്‍പ്പെട്ടു. പിന്നാലെ ശ്രീലങ്കൻ താരത്തെ വൈഭവ് പിടിച്ചു തള്ളി. ഇതോടെ ഹംലബാഗെയെും വൈഭവിനെ തള്ളിയെങ്കിലും മറ്റ് ശ്രീലങ്കന്‍ താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി ഇരുവരെയും പിരിച്ചുവിടുകയായിരുന്നു. ഗ്രൗണ്ടില്‍ നിന്ന് കയറിപപോകുമ്പോഴും വൈഭവ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് നേരെ കൈ ചൂണ്ടി ദേഷ്യത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
ഇരു ടീമുകളും 265 റണ്‍സ് വീതമെടുത്ത് ടൈ ആയ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ശ്രീലങ്ക ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ശ്രീലങ്കയും 265 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ന്ന് ഇന്ത്യൻ നായകന്‍ തിലക് വര്‍മയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇരു ടീമുകളും സൂപ്പര്‍ ഓവര്‍ കളിക്കാന്‍ തയാറായത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 16 റണ്‍സെടുത്തു. 17 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി സൂപ്പര്‍ ഓവറില്‍ വൈഭവ് സൂര്യവംശിയും സൂര്യാൻഷ് ഷെഡ്ജെയുമാണ് ബാറ്റിംഗിനിറങ്ങിയത്.
ആദ്യ മൂന്ന് പന്ത് നേരിട്ട സൂര്യാൻഷ് ഷെഡ്ജെക്ക് 3 റണ്‍സ് മാത്രമെ നേടാനായുള്ളു. ഇതോടെ അവസാന 3 പന്തിലെ ലക്ഷ്യം 14 റണ്‍സായി. അവസാന 3 പന്തില്‍ വൈഭവ് ഒരു ബൗണ്ടറിയും 2 റണ്‍സും ഓടിയെടുത്തെങ്കിലും 9 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതോടെ ആദ്യം ടൈ ആയ മത്സരത്തില്‍ ഇന്ത്യ 7 റണ്‍സിന്‍റെ നാടകീയ തോല്‍വി ചോദിച്ചുവാങ്ങി. നേരത്തെ ബാറ്റിംഗിനിയെ വിപ്രജ് നിഗം പിച്ചിന്‍റെ അപകടമേഖലയില്‍ കൂടി രണ്ട് തവണ ഓടിയതിന് ഇന്ത്യക്ക് അമ്പയര്‍ 10 റണ്‍സ് പെനല്‍റ്റി വിധിച്ചിരുന്നു. ഇതും ഇന്ത്യൻ തോല്‍വിയില്‍ നിര്‍ണായകമായി.
