ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 363 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 363 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 142 റണ്‍സുമായി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലിനൊപ്പം വാലറ്റത്ത് സാരാൻഷ് ജെയിനും(22), ഗുര്‍നൂര്‍ ബ്രാറും(18 പന്തില്‍ 36) , മാനവ് സുതാറും(41) നടത്തിയ ചെറുത്തുനില്‍പാണ് ലങ്കന്‍ സ്കോറിനൊപ്പമെത്താൻ ഇന്ത്യയെ സഹായിച്ചത്.

ഏഴ് റണ്‍സിന്‍റെ നേരിയ ലീഡ് നേടിയ ശ്രീലങ്ക ഇലവന്‍ മൂന്നാം ദിനം തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക ഇലവന്‍. 26 റണ്‍സുമായി നിഷാന്‍ മധുഷ്കയും ഒരു റണ്ണുമായി പവന്‍ രത്നായകെയും ക്രീസില്‍. ഓപ്പണര്‍ രാവിന്ദുപ രസന്തയുടെയും മൂന്നാം നമ്പറിലിറങ്ങിയ പാസിന്ദു സൂര്യബാന്ദ്രയുടെയും വിക്കറ്റുകളാണ് ശ്രീലങ്ക ഇലവന് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നലെ രണ്ടാം ദിനം യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമാണ് ഇന്ത്യക്കായി രണ്ടാം ദിനം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാൽ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായിരുന്നു. പിന്നീട് ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ കെ എല്‍ രാഹുലും ചേര്‍ന്ന് 96 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 67 പന്തില്‍ 40 റണ്‍സെടുത്ത രാഹുലിനെ കെഷാര നുവാന്ത പുറത്താക്കിയതിന് ശേഷം നാലാം നമ്പറില്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. ജഡേജയും പടിക്കലും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തിയെങ്കിലും സെഞ്ചുറിക്ക് പിന്നാലെ പടിക്കൽ റിട്ടയേര്‍ഡ് ഹര്‍ട്ടായതിന് പിന്നാലെ ഇന്ത്യക്ക് പന്തിനെയും ജുറെലിനെയും നഷ്ടമായത് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക