തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ്, സിപിഎം തുടങ്ങിയ സഖ്യകക്ഷികൾക്ക് നന്ദി പറഞ്ഞ അദ്ദേഹം, 9 മന്ത്രിമാരുള്ള സർക്കാർ രൂപീകരിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ചെന്നൈ: സർക്കാര്‍ രൂപീകരണത്തിൽ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്ക് വിജയ് നന്ദി പറഞ്ഞു. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ ഗാന്ധി സഹോദരൻ ആണെന്നാണ് വിജയ് പറഞ്ഞത്. ഒപ്പം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും വിജയ് നന്ദി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ നിര്‍ണായക പിന്തുണ നല്‍കിയ സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിജയ് നന്ദി അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സിനിമ സ്റ്റൈലിൽ ത്രസിപ്പിച്ച് കൊണ്ടായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്‍യുടെ സത്യപ്രതിജ്ഞ. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങിയ വിജയ്... പേപ്പറിൽ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്‍യുടെ സത്യപ്രതിജ്ഞ. തന്‍റെ പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്.

ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് ഒമ്പത് മന്ത്രിമാരാണ്.

നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.