ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ഞെട്ടി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ സ്വിംഗിന് മുന്നില്‍ മറുപടിയില്ലാതെ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ യശസ്വി ജയ്സ്വാളിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നീട് സ്റ്റാര്‍ക്കിന്‍റെയും കമിന്‍സിന്‍റെയും സ്വിംഗിനെ ആദ്യ മണിക്കൂറില്‍ അതിജീവിച്ച കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യയെ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സിലെത്തിച്ചു. 25 റണ്‍സോടെ ഗില്ലും 11 റണ്‍സോടെ രാഹുലും ക്രീസില്‍.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ഞെട്ടി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ സ്വിംഗിന് മുന്നില്‍ മറുപടിയില്ലാതെ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെ 18 പന്ത് നേരിട്ട് റണ്ണൊന്നും എടുക്കാതിരുന്ന കെ എല്‍ രാഹുലിനെ ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ സ്കോട് ബോളണ്ട് വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരിയുടെ കൈകളിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ ഓസ്ട്രേലിയ വിക്കറ്റ് ആഘോഷം തുടങ്ങുന്നതിനിടെ നോ ബോള്‍ സിഗ്നല്‍ വന്നു. പിന്നിട് സ്നിക്കോ മീറ്ററില്‍ രാഹുലിന്‍റെ ബാറ്റില്‍ പന്ത് കൊണ്ടില്ലെന്ന് വ്യക്തമാകുകയും ചെയ്തു.
ഭാഗ്യം കടാക്ഷിച്ച രാഹുലിന് വീണ്ടുമൊരിക്കല്‍ കൂടി ജീവന്‍ ലഭിച്ചു. ബോളണ്ടിന്‍റെ പന്തില്‍ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ ഉസ്മാന്‍ ഖവാജ കൈവിട്ടു. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ജുറെലും ദേവ്‌ദത്ത് പടിക്കലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സ്പിന്‍ നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തി.
ഓസ്ട്രേലിയന്‍ ടീമിലും ഒരു മാറ്റമുണ്ട്. പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട് ബോളണ്ട് ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലെത്തി.
