മോശം തുടക്കായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിനെ ഷൊറിഫുള്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇക്കാര്യത്തില്‍ അംപയറുടെ തീരുമാനവും നിര്‍ണായകമായി.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 182 റണ്‍സ് അടിച്ചെടുത്ത് ടീം ഇന്ത്യ. ന്യൂയോര്‍ക്ക്, നാസ്സു കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ (32 പന്തില്‍ 53) ഇന്നിംഗ്‌സാണ് ഗുണമായത്. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി ക്രീസിലെത്തിയെങ്കിലും നിരാശപ്പെടുത്തി. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വിക്കറ്റില്‍ ആറ് പന്തില്‍ ഒരു റണ്‍സുമായി സഞ്ജു മടങ്ങി.

മോശം തുടക്കായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിനെ ഷൊറിഫുള്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇക്കാര്യത്തില്‍ അംപയറുടെ തീരുമാനവും നിര്‍ണായകമായി. ബോള്‍ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുന്നതായിട്ടാണ് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സന്നാഹ മത്സരങ്ങള്‍ക്ക് റിവ്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ പന്ത് അവസരം നന്നായി മുതലെടുത്തു. 49 റണ്‍സ് ഇരുവരും കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ രോഹിത് മടങ്ങി.

തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവും (18 പന്തില്‍ 31) നിര്‍ണായക പ്രകടനം പുറത്തെടുത്തു. പന്തിനൊപ്പം 71 റണ്‍സ് ചേര്‍ക്കാന്‍ സൂര്യക്കായി. ഇനിതിനിടെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി പന്ത് റിട്ടയേര്‍ഡ് ഔട്ടായി. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ സൂര്യ പുറത്തായി. ശിവം ദുബെയാണ് (14) പുറത്തായ മറ്റൊരു താരം. ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 40) രവീന്ദ്ര ജഡേജ (4) പുറത്താവാതെ നിന്നു.

വീണ്ടുമൊരു അവസരം, ഇനിയെന്നാണ് സഞ്ജു? ബംഗ്ലാദേശിനെതിരെ നിരാശപ്പെടുത്തിയ മലയാളി താരത്തിന് ട്രോള്‍

ഒരേയൊരു മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.