ചെന്നൈ ടെസ്റ്റ്: ഇംഗ്ലണ്ടിന് ടോസ്, ടീമില്‍ സര്‍പ്രൈസുകള്‍
ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടുമാണ് നയിക്കുന്നത്.
ചെന്നൈ: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടുമാണ് നയിക്കുന്നത്. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ രണ്ട് സ്‌പിന്നർമാരും രണ്ട് പേസര്‍മാരും ഒരു സ്‌പിന്‍ ഓള്‍റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും ഷഹ്‌ബാസ് നദീമുമാണ് സ്‌പിന്നര്‍മാര്‍. നദീമിന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. വാഷിംഗ്‌ടണ്‍ സുന്ദര്‍ സ്‌പിന്‍ ഓള്‍റൗണ്ടറായി ഇടം നിലനിര്‍ത്തി.
കാല്‍മുട്ടിലെ വേദനയെ തുടര്‍ന്ന് അക്ഷര്‍ പട്ടേല്‍ പുറത്തായതോടെയാണ് നദീമിന് അവസരമൊരുങ്ങിയത്. എന്നാല്‍ കുല്‍ദീപ് യാദവിന് ഒരിക്കല്‍ കൂടി അവസരം ലഭിച്ചില്ല. ഓസ്‌ട്രേലിയയിലും സൈഡ് ബഞ്ചിലായിരുന്നു താരത്തിന്‍റെ സ്ഥാനം.
പേസര്‍മാരായി ഇശാന്ത് ശര്‍മ്മയും ജസ്‌പ്രീത് ബുമ്രയും തിരിച്ചെത്തി. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഇശാന്ത് കളിക്കാനിറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബേനില്‍ ചരിത്ര ജയം നേടിയ അതേ ബാറ്റിംഗ് ഓര്‍ഡറാണ് ചെന്നൈയില്‍ ഇന്ത്യ പിന്തുടരുക എന്ന് നായകന്‍ വിരാട് കോലി ടോസ് വേളയില്‍ വ്യക്തമാക്കി. അതേസമയം ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോ ബേണ്‍സ് എന്നിവര്‍ ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, ഷഹ്‌ബാസ് നദീം.
ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്ട്‌ലര്‍, ഡൊമിന് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീ, ജയിംസ് ആന്‍ഡേഴ്‌സണ്‍.
ചെന്നൈയിൽ രാവിലെ ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക. ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രീലങ്കയെ തോൽപിച്ചാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികൾ ആരെന്ന് നിശ്ചയിക്കുന്ന പരമ്പരയാണിത്.
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്‍റെ നൂറാം ടെസ്റ്റ് മത്സരമാണിത്. ടെസ്റ്റിൽ 100 മത്സരം കളിക്കുന്ന പതിനഞ്ചാമത്തെ ഇംഗ്ലണ്ട് താരമാണ് ജോ റൂട്ട്. പതിനെട്ടാം മത്സരത്തിനിറങ്ങുന്ന ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്ര ഇന്ത്യയിൽ കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. മൂന്ന് വിക്കറ്റ് കൂടി നേടിയാൽ 300 വിക്കറ്റ് ക്ലബിലെത്തുന്ന ആറാമത്തെ ഇന്ത്യൻ ബൗളർ എന്ന നേട്ടം ഇശാന്ത് ശർമ്മക്ക് സ്വന്തമാകും എന്നതും ചെന്നൈയിലെ ആദ്യ ടെസ്റ്റിനെ ആവേശമാക്കുന്നു.
നൂറാം ടെസ്റ്റിന് ജോ റൂട്ട്, ആശംസയുമായി കോലി; ചരിത്രം കുറിക്കാന്‍ ഇശാന്ത് ശര്‍മ്മയും