Asianet News MalayalamAsianet News Malayalam

ഹിറ്റ്‌മാന്‍ ഫോമില്‍; ഇംഗ്ലണ്ടിനെ തച്ചുതകര്‍ത്ത് ഏഴാം ടെസ്റ്റ് സെഞ്ചുറി

ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് തകര്‍പ്പന്‍ സെഞ്ചുറി. 

India vs England 2nd Test Chennai Hitman Rohit Sharma hits 7th Test Ton
Author
Chennai, First Published Feb 13, 2021, 1:23 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് തകര്‍പ്പന്‍ സെഞ്ചുറി. 47 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് 130 ബോളില്‍ ഏഴാം ടെസ്റ്റ് ശതകം തികച്ചു. ഇതിനകം 14 ഫോറുകളും രണ്ട് സിക്‌സും ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്ന് ബൗണ്ടറിലൈന്‍ കടന്നു. ആദ്യദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 42 ഓവറില്‍ 148-3 എന്ന നിലയിലാണ്. രോഹിത്തിനൊപ്പം(101*), അജിങ്ക്യ രഹാനെയാണ്(26*) ക്രീസില്‍. 

ശുഭ്‌‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നീ മൂന്ന് വിക്കറ്റുകള്‍ ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്‌ടമായിരുന്നു. 

അക്കൗണ്ട് തുറക്കും മുമ്പ് വിക്കറ്റ്

ടോസ് ഭാഗ്യം കോലിക്കൊപ്പം നിന്നപ്പോള്‍ ഇംഗ്ലണ്ടിനായി സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ബൗളിംഗ് തുടങ്ങിയത്. ആദ്യ ഓവര്‍ മെയ്‌ഡനായി. രണ്ടാം ഓവര്‍ എറിയാനെത്തിയത് ക്രിസ് വോക്‌സിനെ മറികടന്ന് ഇലവനില്‍ ഇടംപിടിച്ച ഓലി സ്റ്റോണ്‍. രണ്ട് ടെസ്റ്റുകളുടെ പരിചയസമ്പത്ത് മാത്രമാണ് താരത്തിനുള്ളത്. എന്നാല്‍ മൂന്നാം പന്തില്‍ ഗില്ലിനെ എല്‍ബിയില്‍ തളച്ചു സ്റ്റോണ്‍. മൂന്ന് പന്ത് നേരിട്ട ഗില്ലിന് അക്കൗണ്ട് തുറക്കാനായില്ല. ടീമും ഈ സമയം സ്‌കോര്‍ ബോര്‍ഡ് തുറന്നിരുന്നില്ല. 

ഹിറ്റ്‌മാന്‍ 'ഹിറ്റ്‌' തന്നെ

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൂജാരയെ കൂട്ടുപിടിച്ച് മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞു രോഹിത് ശര്‍മ്മ. 47 പന്തില്‍ നിന്ന് രോഹിത് 12-ാം ടെസ്റ്റ് അര്‍ധ സെഞ്ചുറി തികച്ചു. ഇതിനിടെ 41ല്‍ നില്‍ക്കേ താരത്തെ ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്‌സ് വിട്ടുകളഞ്ഞിരുന്നു. 51ല്‍ നില്‍ക്കേ മൊയീന്‍ അലിയുടെ പന്തിലും രോഹിത് എഡ്‌ജില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ 21-ാം ഓവറിലെ രണ്ടാം പന്തില്‍ സ്റ്റോക്‌സ് ഇതിന് പ്രായ്ശ്ചിത്വം ചെയ്തു. ലീച്ചിന്‍റെ പന്തില്‍ പൂജാര(58 പന്തില്‍ 21) ക്യാച്ച്. 85 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ പൂജാരയും-രോഹിത്തും ചേര്‍ത്തത്. 

കണ്ണുതള്ളി കോലി

നാലാമനായി ക്രീസിലെത്തിയ വിരാട് കോലിയെ അക്കൗണ്ട് തുറക്കും മുമ്പ് ബൗള്‍ഡാക്കി മൊയീന്‍ അലി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. അഞ്ച് പന്തുകള്‍ നേരിട്ട കോലിക്ക് ലൈന്‍ പിഴച്ചപ്പോള്‍ ടേണ്‍ ചെയ്ത പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ ബെയ്‌ല്‍സ് പിഴുതു. ഇതോടെ 86-3 എന്ന നിലയില്‍ ടീം ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലായി. ഒരു റണ്ണിനിടെയാണ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായത്. പിന്നാലെ 106-3 എന്ന നിലയില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. എന്നാല്‍ രണ്ടാം സെഷനില്‍ രോഹിത്-രഹാനെ സഖ്യം മുന്നേറുകയാണ്. 

മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ

ചെപ്പോക്കിലെ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത് ആദ്യ ടെസ്റ്റില്‍ ഏറെ വിമര്‍ശനം കേട്ട സ്‌പിന്നര്‍ ഷഹബാസ് നദീം പുറത്തായപ്പോള്‍ അക്‌സര്‍ പട്ടേലിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പകരക്കാരനായി സ്‌പിന്നര്‍ കുല്‍ദീപ് യാദവും ഇലവനിലെത്തി. 

ഇംഗ്ലണ്ടിന് നാല് മാറ്റം

നാല് മാറ്റങ്ങളാണ് ഇംഗ്ലീഷ് ടീമിലുള്ളത്. ഡോം ബെസ്സ്, ജിമ്മി ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോസ് ബട്‍ലർ എന്നിവർക്ക് പകരം ബെൻ ഫോക്സ്, സ്റ്റുവർട്ട് ബ്രോഡ്, മോയീൻ അലി, ഓലി സ്റ്റോണ്‍ എന്നിവര്‍ ഇലവനിലെത്തി. ആർച്ചറിന് പരിക്ക് തിരിച്ചടിയായപ്പോൾ ആൻഡേഴ്സണ് റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ 227 റൺസിന് തോറ്റ ഇന്ത്യക്ക് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്. 

ഇംഗ്ലണ്ട് ടീം

ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഓലി സ്റ്റോണ്‍. 

Follow Us:
Download App:
  • android
  • ios