ഇംഗ്ലണ്ടിനെ തുരത്താതെ വഴിയില്ല; ചെന്നൈയിലെ രണ്ടാം പരീക്ഷ ഇന്നുമുതല്‍
നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം കാണികൾക്ക് മുന്നിൽ ടെസ്റ്റ് പോരാട്ടത്തിനിറങ്ങുകയാണ് ടീം ഇന്ത്യ. വിരാട് കോലിക്ക് കീഴിൽ കളിച്ച അവസാന നാല് ടെസ്റ്റിലും തോറ്റതിന്റെ സമ്മർദ്ദമുണ്ട് ഇന്ത്യക്ക്.
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് ചെന്നൈയിൽ തുടക്കമാവും. ഒന്നാം ടെസ്റ്റിൽ 227 റൺസിന് തോറ്റ ഇന്ത്യക്ക് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. ഷഹബാസ് നദീമിന് പകരം പരിക്കിൽ നിന്ന് മോചിതനായ അക്സർ പട്ടേൽ ടീമിലെത്തും. വാഷിംഗ്ടൺ സുന്ദറിന് പകരം കുൽദീപ് യാദവോ രാഹുൽ ചഹറോ ടീമിലെത്തും. ബാറ്റിംഗ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല.
ഇംഗ്ലണ്ട് ടീമിൽ നാല് മാറ്റങ്ങളുണ്ടാവും. ഡോം ബെസ്സ്, ജിമ്മി ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോസ് ബട്‍ലർ എന്നിവർക്ക് പകരം ബെൻ ഫോക്സ്, സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്, മോയീൻ അലി എന്നിവരെ 12 അംഗ ടീമിൽ ഉൾപ്പെടുത്തി. ആർച്ചറിന് പരിക്ക് തിരിച്ചടിയായപ്പോൾ ആൻഡേഴ്സണ് വിശ്രമം അനുവദിക്കുകയായിരുന്നു.
'വെല്ലുവിളി നേരിടാന്‍ തയ്യാര്‍'
ഇംഗ്ലണ്ടിന്റെ വെല്ലുവിളികൾ നേരിടാൻ ടീം ഇന്ത്യ തയ്യാറായിക്കഴിഞ്ഞുവെന്ന് ഉപനായകന്‍ അജിങ്ക്യ രഹാനെ വ്യക്തമാക്കി. ആദ്യ ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല. പൂജാരയുടെ ബാറ്റിംഗിനെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് ടീം കാര്യമാക്കുന്നില്ല. രോഹിത് അടക്കമുള്ള താരങ്ങളെ ഒന്നോ രണ്ടോ ഇന്നിംഗ്സുകൊണ്ട് വിലയിരുത്തരുത്. ഗാലറികളിൽ ആരാധകർ കളികാണാൻ എത്തുന്നതിൽ അതിയായ സന്തോഷമെന്നും രഹാനെ പറഞ്ഞു.
വസീം ജാഫര്‍ വിവാദം; ഒന്നും അറിയില്ലെന്ന് രഹാനെ