ക്യാപ്റ്റന്‍ ജൂ റൂട്ട് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി. ഉറച്ച പ്രതിരോധവുമായി റോറി ബോണ്‍സും അനായസം റൂട്ടും റണ്‍സ് കണ്ടെത്തിയതോടെ ഇംഗ്ലണ്ട് 100 കടന്നു. റോറി ബേണ്‍സിനെ(49) വിക്കറ്റിന് മുന്നില്‍ കുടുക്കി 85 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച മുഹമ്മദ് ഷമിയാണ് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.

ലോര്‍ഡ്സ്: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 48 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ആറ് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സിന്‍റെയും ഡൊമനിക് സിബ്ലിയുടെയും ഹസീബ് ഹമീദിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 245 റണ്‍സ് കൂടി വേണം.

സിറാജിന്‍റെ ഇരട്ടപ്രഹരം, റൂട്ടിന്‍റെ രക്ഷാപ്രവര്‍ത്തനം

തുടക്കത്തില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്ന ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് പക്ഷെ മുഹമ്മദ് സിറാിന് മുന്നില്‍ അഅടിതെറ്റി. സ്കോര്‍ ബോര്‍ഡില്‍ 28 റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സിബ്ലിയെ(11) രാഹുലിന്‍റെ കൈകളിലെത്തിച്ച് സിറാജാണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അടുത്ത പന്തില്‍ ഹസീബ് ഹമീദിനെ(0) ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇംഗ്ലണ്ട് ഞെട്ടി.

ക്യാപ്റ്റന്‍ ജൂ റൂട്ട് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി. ഉറച്ച പ്രതിരോധവുമായി റോറി ബോണ്‍സും അനായസം റൂട്ടും റണ്‍സ് കണ്ടെത്തിയതോടെ ഇംഗ്ലണ്ട് 100 കടന്നു. റോറി ബേണ്‍സിനെ(49) വിക്കറ്റിന് മുന്നില്‍ കുടുക്കി 85 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച മുഹമ്മദ് ഷമിയാണ് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ റൂട്ട് ക്രീസിലുണ്ടെന്നത് ഇന്ത്യക്ക് ഭീഷണിയാണ്.

രണ്ടാം ദിനം മുന്‍തൂക്കം നഷ്ടമാക്കി ഇന്ത്യ

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന ഏഴ് വിക്കറ്റില്‍ 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്സണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 40 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് രണ്ടാം ദിനം ഇന്ത്യയെ 350 കടക്കാന്‍ സഹായിച്ചത്.

രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. 127 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന കെ എല്‍ രാഹുല്‍ റോബിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്തെങ്കിലും രണ്ടാം പന്തില്‍ കവറില്‍ സിബ്ലിക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. 129 റണ്‍സായിരുന്നു രാഹുലിന്‍റെ സംഭാവന. നിലയുറപ്പിച്ച രാഹുല്‍ മടങ്ങിയതോടെ ഇന്ത്യ പതറി.

നിരാശപ്പെടുത്തി വീണ്ടും രഹാനെ

രണ്ടാം ദിനത്തിലെ രണ്ടാം ഓവറിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. ജെയിംസ് ആന്‍ഡേഴ്സണ്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ പുറത്തായി. 23 പന്തില്‍ ഒരു റണ്ണായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍റെ സംഭാവന.

കൂട്ടത്തകര്‍ച്ച ഒഴിവാക്കി പന്തും ജഡേജയും

276-ല്‍ നിന്ന് ഇന്ത്യ 282-5ലേക്ക് കൂപ്പുകുത്തിയെങ്കിലും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് വിക്കറ്റ് വീഴ്ചക്ക് കടിഞ്ഞാണിട്ട് കുറച്ചുനേരം പിടിച്ചുനിന്നു. സ്കോര്‍ 327ല്‍ നില്‍ക്കെ പന്തിനെ മടക്കി മാര്‍ക്ക് വുഡ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. 58 പന്തില്‍ 37 റണ്‍സായിരുന്നു പന്തിന്‍റെ സംഭാവന. പന്ത് പുറത്തായതിന് പിന്നാലെ മൊയീന്‍ അലി എറിഞ്ഞ അടുത്ത ഓവറില്‍ ഷമിയും വീണതോടെ ഇന്ത്യ വീമ്ടും കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ ജഡേജയും ഇഷാന്തും ചേര്‍ന്ന് ഇന്ത്യയെ ല‍്ചിന് പിരിയുമ്പോള്‍ 347ല്‍ എത്തിച്ചു.

ലഞ്ചിനുശേഷം ഇഷാന്ത് ശര്‍മയെയും ജസ്പ്രീത് ബുമ്രയെയും മടക്കി ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ അവസാന വിക്കറ്റില്‍ വമ്പനടിക്ക് മുതിര്‍ന്ന ജഡേജയെ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ആന്‍ഡേഴ്സണ്‍ പിടികൂടി. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ അഞ്ചും റോബിന്‍സണും മാര്‍ക്ക് വുഡും രണ്ടും മൊയീന്‍ അലി ഓരു വിക്കറ്റും വീഴ്ത്തി.