ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ട് പരമ്പര വിജയങ്ങളിലും നിർണായക പ്രകടനം നടത്തിയത് പുജാരയായിരുന്നു. 

ചെന്നൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന് ഏറ്റവും നിർണായകമാവുക ചേതേശ്വർ പൂജാരയുടെ വിക്കറ്റായിരിക്കുമെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. 'അതിശയിപ്പിക്കുന്ന ബാറ്റ്സ്‌മാനാണ് പൂജാര. യോര്‍ക്ക്‌ഷെയറില്‍ പൂജാരയ്‌ക്കൊപ്പം ഒരുമിച്ച് കളിച്ചിരുന്നു. വലിയ സ്‌കോറുകള്‍ കണ്ടെത്തുന്ന, ഏറെ നേരം ക്രീസില്‍ നില്‍ക്കുന്ന പൂജാര എതിരാളികൾക്കെല്ലാം വെല്ലുവിളിയാണ്. പൂജാരയുടെ വിക്കറ്റ് വീഴ്‌ത്തുക ബൗളർമാർക്ക് പ്രയാസമാണ്' എന്നും റൂട്ട് പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ട് പരമ്പര വിജയങ്ങളിലും നിർണായക പ്രകടനം നടത്തിയത് പുജാരയായിരുന്നു. കഴിഞ്ഞ മാസം അവസാനിച്ച പരമ്പരയില്‍ പരിക്കിനിടയിലും എട്ട് ഇന്നിംഗ്‌സില്‍ നിന്ന് 271 റണ്‍സ് നേടി. സെഞ്ചുറി ഒന്നുപോലും നേടിയില്ല എങ്കിലും പ്രതിരോധ ഇന്നിംഗ്‌സുകള്‍ കൊണ്ട് ഇന്ത്യയുടെ പരമ്പര ജയത്തില്‍ സജീവമായി താരം. ഇന്ത്യ ചരിത്ര ജയം നേടിയ ഗാബ ടെസ്റ്റില്‍ 211 പന്തില്‍ 56 റണ്‍സ് നേടിയ പൂജാരയുടെ ഡിഫന്‍സ് കയ്യടി വാങ്ങിയിരുന്നു. 

ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയം വേദിയാവുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. നായകന്‍ വിരാട് കോലി, പേസര്‍മാരായ ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര എന്നിവരുടെ തിരിച്ചുവരവാണ് ഇന്ത്യന്‍ ടീമില്‍ ശ്രദ്ധേയം. മൂന്ന് സ്‌പിന്നർമാരും രണ്ട് പേസര്‍മാരും കളിക്കുന്നു. കുല്‍ദീപ് യാദവിനെ മറികടന്ന് സ്‌പിന്നര്‍ ഷഹ്‌ബാസ് നദീമിന് ഇന്ത്യ അവസരം നല്‍കി. നദീമിന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, ഷഹ്‌ബാസ് നദീം.

നൂറാം ടെസ്റ്റിന് ജോ റൂട്ട്, ആശംസയുമായി കോലി; ചരിത്രം കുറിക്കാന്‍ ഇശാന്ത് ശര്‍മ്മയും