ഇന്ത്യ - പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് മത്സരത്തില്‍ മഴ കളിക്കുമോ? കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ
കാലാവസ്ഥയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം നഷ്ടമാവില്ലെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് പറയുന്ന്. തെളിഞ്ഞ ആകാശമായിരിക്കുമെന്നും മഴയൊരിക്കലും ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നഷ്ടപ്പെടുത്തില്ലെന്ന് സാരം.

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നാളെയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് ടോസ് വീഴും. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഗില്‍ കളിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നെണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞത്. അങ്ങനെയെങ്കില്‍, ഇഷാന്‍ കിഷന്‍ പുറത്തിരിക്കും. രോഹിത്തിനൊപ്പം ഗില്‍ ഓപ്പണറായി തിരിച്ചെത്തും.
കാലാവസ്ഥയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം നഷ്ടമാവില്ലെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് പറയുന്ന്. തെളിഞ്ഞ ആകാശമായിരിക്കുമെന്നും മഴയൊരിക്കലും ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നഷ്ടപ്പെടുത്തില്ലെന്ന് സാരം. നേരത്തെ, അഹമ്മദാബാദിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ പെയ്യുമെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, അടുത്ത 48 മണിക്കൂറില്‍ മഴയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് ഉറപ്പ് നല്‍കുന്നത്.
ഏഷ്യാ കപ്പില്‍ മിന്നുന്ന ഫോമിലായിരുന്ന ഗില്ലും കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട രോഹിത്തും ചേരുമ്പോള്‍ ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം പാകിസ്ഥാന് തലവേദനയാകുമെന്ന ഉറപ്പാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ വേറെ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മൂന്നാം നമ്പറില്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ തലവേദന വിരാട് കോലി. അഫ്ഗാനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും അര്‍ധ സെഞ്ചുറികളുമായി കോലി തിളങ്ങിയിരുന്നു.
ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും. അഫ്ഗാനെതിരായ മത്സരത്തില്‍ കളിച്ച ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം പേസര്‍ മുഹമ്മദ് ഷമി എത്തിയേക്കും. പാക് മധ്യനിരയില്‍ കൂടുതല്‍ വലംകൈയന്‍ ബാറ്റര്‍മാരാണെന്നതിനാല്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും തന്നെയാകും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഉണ്ടാകുക.
പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.