ഐപിഎല്‍ ആവേശം അവസാനിച്ചെങ്കിലും ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയിലാണ്. ഉമ്രാന്‍ മാലിക് (Umran Malik), അര്‍ഷദീപ് സിംഗ് തുടങ്ങിയ താരങ്ങള്‍ അരങ്ങേറാനിരിക്കുന്നു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ തിരിച്ചുവരവ് കൂടിയാണെന്ന സവിശേഷതയും പരമ്പരയ്ക്കുണ്ട്.

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ (SA vs IND) ടി20 പരമ്പര വ്യാഴാഴ്ച്ചയാണ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടര മാസക്കാലം നീണ്ടുനിന്ന ഐപിഎല്‍ (IPL) മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിറങ്ങുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഐപിഎല്‍ ആവേശം അവസാനിച്ചെങ്കിലും ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയിലാണ്. ഉമ്രാന്‍ മാലിക് (Umran Malik), അര്‍ഷദീപ് സിംഗ് തുടങ്ങിയ താരങ്ങള്‍ അരങ്ങേറാനിരിക്കുന്നു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ തിരിച്ചുവരവ് കൂടിയാണെന്ന സവിശേഷതയും പരമ്പരയ്ക്കുണ്ട്. താരങ്ങള്‍ ദേശീയ ജേഴ്‌സിയില്‍ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ആ കാത്തിരിപ്പ് ടിക്കറ്റ് വില്‍പ്പനയിലും കാണാനുണ്ട്. ആദ്യ ടി20ക്കായുള്ള ടിക്കറ്റിന്റെ 94 ശതമാനവും വിറ്റഴിഞ്ഞുവെന്നാണ് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രജന്‍ മഞ്ചന്ത പറഞ്ഞു. 400- 500 ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യന്‍ ടീമിന്റെ ക്യാംപ് കഴിഞ്ഞ ദിവസം ദില്ലിയില്‍ ആരംഭിച്ചിരുന്നു. അവധിയും വിശ്രമവും കഴിഞ്ഞെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം രാഹുല്‍ ദ്രാവിഡിന് കീഴില്‍ പരിശീലനം തുടങ്ങി. കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടം. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ജമ്മു കശ്മീര്‍ താരമായ ഉമ്രാന്‍ മാലിക്കിന്റെ അരങ്ങേറ്റവും പ്രതീക്ഷിക്കാം.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരയില്‍ തോറ്റതിന് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ടി20 പരമ്പര. ദില്ലിക്ക് പുറമെ, കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്ക നേരത്തെ പരിശീലനം തുടങ്ങി. ആദ്യ മത്സരത്തില്‍ ജയിച്ചാല്‍ ടി20യില്‍ 13 തുടര്‍വിജയങ്ങളുമായി റെക്കോര്‍ഡ് നേട്ടത്തിലെത്താം ഇന്ത്യക്ക്. കൊവിഡ് പ്രതിസന്ധി കുറഞ്ഞതിനാല്‍ ബയോബബിള്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം ദിവസവും കൊവിഡ് പരിശോധന ഉറപ്പാക്കും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.