ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ശ്രേയസും ഇഷാന്‍ കിഷനും സഞ്ജു സാംസണും മിന്നും ഫോമില്‍.

ദില്ലി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് വൈകുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് മത്സരം വൈകിപ്പിക്കുന്നത്. അടുത്ത പരിശോധന 1.30ന് നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചടിച്ചു.

ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ശ്രേയസും ഇഷാന്‍ കിഷനും സഞ്ജു സാംസണും മിന്നും ഫോമില്‍. ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനാകാന്‍ മത്സരിക്കുന്ന മുഹമ്മദ് സിറാജിനൊപ്പം ഷാര്‍ദൂല്‍ താക്കൂറിന്റെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്ത്.

സഞ്ജു അസാധാരണ പ്രതിഭ, മികവ് തുടരും; വാഴ്ത്തിപ്പാടി ആർ അശ്വിന്‍

കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ ഇന്നും കളിക്കുമെന്നുറപ്പില്ല. അവസാന നാല് ഇന്നിങ്സില്‍ ബാവുമ നേടിയത് വെറും 11 റണ്‍സ്. ലോകകപ്പിന് മുമ്പ് ബാവുമയ്ക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ അവസാന അവസരമാണ് ദില്ലിയിലെ മത്സരം. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര വിജയം അനിവാര്യമായതിനാല്‍ ബാവുമ പുറത്തിരിക്കാനും സാധ്യത. 

നിലവില്‍ പോയിന്റ് ടേബിളില്‍ പതിനൊന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിച്ചാല്‍ ഒന്‍പതിലേക്കുയരാം. ലോകകപ്പിന് ശേഷം വിരമിക്കുന്ന ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറിന്റെ അവസാന പരമ്പരയുമാണ് ഇന്ത്യയിലേത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ മണ്ണില്‍ നീലപ്പട ഏകദിന പരമ്പര കൈവിട്ടത് രണ്ട് തവണ മാത്രം. 2015ല്‍ ദക്ഷിണാഫ്രിക്കയും 2019ല്‍ ഓസ്ട്രേലിയയും ജയിച്ചു. 

രോഹന്‍- വിഷ്ണു വെടിക്കെട്ട്! കേരളത്തിന് അഞ്ച് ഓവറില്‍ വിജയം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജയത്തുടക്കം

സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍, സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയി, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍.