പവർ പ്ലേയിൽ ബാറ്റിംഗിലും ബൗളിംഗിലും പിഴക്കുന്നതാണ് ഹാർദ്ദിക്കിനും സംഘത്തിനും തലവേദനയാകുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും മുൻനിര ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല.

രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. രാജ്കോട്ടിൽ വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മുംബൈയിൽ ഇന്ത്യയും പുനെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ പോരാട്ടത്തിന് ഫൈനലിന്‍റെ ആവേശമാണ്. പുതിയ നായകൻ ഹാർദ്ദിക്കിന് കീഴിൽ യുവതാരങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ലങ്കയ്ക്ക് ഇന്ത്യൻ മണ്ണിലെ ആദ്യ ടി20 പരമ്പരയാണ് ശ്രീലങ്കയുടെ ഉന്നം.

കഴിഞ്ഞ അഞ്ച് തവണയും ഇന്ത്യയില്‍ ടി20 പരമ്പരക്ക് എത്തിയപ്പോള്‍ നിരാശയോടെ കളം വിടാനായിരുന്നു ലങ്കയുടെ വിധി. അതുകൊണ്ടുതന്നെ ഇന്ന് ജയിച്ച് ചരിത്രം തിരുത്താനാണ് ലങ്ക ഇറങ്ങുന്നത്. എന്നാല്‍ സ്വന്തം മണ്ണിൽ കുട്ടിക്രിക്കറ്റിൽ തുടർച്ചയായി 11 പരമ്പരകൾ ജയിച്ചാണ് ഇന്ത്യ രാജ്കോട്ടിലിറങ്ങുന്നത്. നാട്ടില്‍ 2019ൽ ഓസ്ട്രേലിയയാണ് അവസാനമായി ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യയുടെ വിജയ പരമ്പര രാജ്കോട്ടില്‍ അവസാനിക്കുമോ എന്ന് ഇന്നറിയാനാവും.

ഖവാജ 195ല്‍ നില്‍ക്കെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയന്‍ നായകന്‍, വിമര്‍ശനവുമായി ആരാധകര്‍

പവർ പ്ലേയിൽ ബാറ്റിംഗിലും ബൗളിംഗിലും പിഴക്കുന്നതാണ് ഹാർദ്ദിക്കിനും സംഘത്തിനും തലവേദനയാകുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും മുൻനിര ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. അക്സർ പട്ടേലിന്‍റെ വെടിക്കെട്ട് രണ്ട് കളിയിലും ടീമിന് കരുത്തായത്. സൂര്യകുമാർ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ ഫോമിലേക്കെത്തിയത് ആശ്വാസമാണ്. റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടാത്ത ബൗളർമാരും ഇന്ത്യയുടെ തലവേദനയാണ്. കഴിഞ്ഞ മത്സരത്തിൽ ഏഴ് നോബോളുകളാണ് ഇന്ത്യൻ ബൗളർമാർ എറിഞ്ഞത്. കളി കൈവിടുന്നതിൽ ഇത് നിർണായകവുമായി.

ഡെത്ത് ഓവറിൽ ആരെ പന്തേൽപ്പിക്കണമെന്നതും ഹാർദിക്കിനെ അലട്ടും. ഇന്ത്യക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന നായകൻ ദാസുൻ ഷനകയും കുശാൽ മെൻഡിസും ലങ്കൻ ടീമിന്‍റെ കരുത്ത്. വാനിന്ദു ഹസരങ്കയുടെയും മഹീഷ് തീക്ഷണയുടെയും സ്പിൻ ആക്രമണത്തെയും ഇന്ത്യൻ യുവനിര കരുതിയിരിക്കണം. പരീക്ഷണങ്ങൾക്കില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതിനാൽ വലിയമാറ്റം ഇന്ത്യൻ നിരയിലുണ്ടാകില്ല.