ജയിച്ചാല്‍ പരമ്പര, ലോക റെക്കോര്‍ഡ്, ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം നാളെ
നാളെ ജയിച്ച് ഏകദിന പരമ്പര നേടിയാല്‍ ഇന്ത്യക്ക് ഒരു ലോക റെക്കോര്‍ഡ് സ്വന്തമാവും. ദ്വിരാഷ്ട്ര പരമ്പരകളില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ 11 പരമ്പരകളാണ് 2007-2022 കാലഘട്ടത്തില്‍ ജയിച്ചത്. ഇതിന് മുമ്പ് പാക്കിസ്ഥാന്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. സിംബാബവെക്കെതിരെയാണ് തുടര്‍ച്ചയായി 11 പരമ്പരകള്‍ ജയിച്ച് പാക്കിസ്ഥാന്‍ റെക്കോര്‍ഡിട്ടത്.
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇൻഡീസ്-ഇന്ത്യ രണ്ടാം ഏകദിനം(WI vs IND 2nd ODI) നാളെ നടക്കും.പോർട്ട് ഓഫ് സ്പെയ്‌നിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍(Queen's Park Oval) വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. നാളെ ജയിച്ചാൽ ഇന്ത്യക്ക്(Team India) പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൽ വിൻഡീന് ജയം അനിവാര്യമാണ്. ഇന്നലെ നടന്ന ആവേശകരമായ ആദ്യ ഏകദിനത്തിൽ ഇന്ത്യ മൂന്ന് റൺസിന് ജയിച്ചിരുന്നു. ഇന്ത്യയുടെ 309 റൺസ് പിന്തുടർന്ന വിൻഡീസിന് 305 റൺസെടുക്കാനേ കഴിഞ്ഞൂള്ളൂ. 97 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് ടോപ് സ്കോറർ. ശ്രേയസ് അയ്യരും ശുഭ്‌മാൻ ഗില്ലും അർധസെഞ്ചുറി നേടിയിരുന്നു.
ജയിച്ചാല്‍ റെക്കോര്‍ഡ്
നാളെ ജയിച്ച് ഏകദിന പരമ്പര നേടിയാല്‍ ഇന്ത്യക്ക് ഒരു ലോക റെക്കോര്‍ഡ് സ്വന്തമാവും. ദ്വിരാഷ്ട്ര പരമ്പരകളില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ 11 പരമ്പരകളാണ് 2007-2022 കാലഘട്ടത്തില്‍ ജയിച്ചത്. ഇതിന് മുമ്പ് പാക്കിസ്ഥാന്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. സിംബാബവെക്കെതിരെയാണ് തുടര്‍ച്ചയായി 11 പരമ്പരകള്‍ ജയിച്ച് പാക്കിസ്ഥാന്‍ റെക്കോര്‍ഡിട്ടത്.
വിന്‍ഡീസിനെതിരായ പരമ്പര നേടിയാല്‍ ഒരു രാജ്യത്തിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പര ജയമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക് മാത്രം സ്വന്തമാവും. 2006ലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിര അവസാനമായി ഏകദിന പരമ്പര തോറ്റത്.
സഞ്ജു രക്ഷിച്ചു, ഇന്ത്യ മുന്നിലെത്തി
ക്വീന്‍സ് പാര്‍ക്ക് ഓവലിലെ ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം നേടിയ യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. 75 റണ്‍സ് നേടിയ കെയ്ല്‍ മയേര്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡണ്‍ കിംഗ്(54), ഷംറ ബ്രൂക്സ്(46), റൊമാരിയോ ഷെഫേര്‍ഡ് (39), അകെയ്ല്‍ ഹൊസീന്‍ (32) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.
നേരത്തെ ശിഖര്‍ ധവാന്‍(97), ശുഭ്മാന്‍ ഗില്‍(64), ശ്രേയസ് അയ്യര്‍(54) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് തുണയായത്. 12 റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണെ കൂടാതെ സൂര്യകുമാര്‍ യാദവും(13) നിരാശപ്പെടുത്തി. ദീപക് ഹൂഡ (27), അക്സര്‍ പട്ടേല്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. എന്നാല്‍ അവസാന ഓവറിലെ മാച്ച് വിന്നിംഗ് സേവുമായി സഞ്ജു വിക്കറ്റിന് പിന്നില്‍ ഏവരുടേയും കയ്യടി വാങ്ങി