ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും; ബാറ്റ്സ്മാന്‍മാര്‍ ആശങ്കപ്പെടേണ്ടെന്ന് വാട്മോര്‍
അണ്ടര്‍ 19 ലോകകപ്പില്‍ താന്‍ പരിശീലിപ്പിച്ച ഇന്ത്യന്‍ ടീമിന്‍റെ നാകനായിരുന്ന വിരാട് കോലി ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി മാറിയതിൽ ഏറെ സന്തോഷമുണ്ടെന്നും വാട്മോര്‍
തിരുവനന്തപുരം: സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് കേരളത്തിന്‍റെ പരിശീലനത്തിനും വിജയ് ഹസാരേ ട്രോഫി ഏകദിനത്തിനും വേദിയായത് കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബായിരുന്നു. ട്വന്‍റി 20ക്കുള്ള പിച്ച് വ്യത്യസ്തമാകുമെങ്കിലും ബാറ്റ്സ്മാന്മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന അഭിപ്രായമാണ് കേരളത്തിന്റെ പരിശീലകനായ ഡേവ് വാട്മോറിന്. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് കാര്യവട്ടത്തേതെന്ന് വാട്മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പില്‍ താന്‍ പരിശീലിപ്പിച്ച ഇന്ത്യന്‍ ടീമിന്‍റെ നാകനായിരുന്ന വിരാട് കോലി ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായി മാറിയതിൽ ഏറെ സന്തോഷമുണ്ടെന്നും വാട്മോര്‍ വ്യക്തമാക്കി. അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ് കോലിയെന്നും റണ്‍ നേടാനുള്ള അടങ്ങാത്ത ദാഹം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാക്കുന്നുവെന്നും വാട്മോര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായ സഞ്ജു സാംസണ്‍റെ അഭാവം തിങ്കളാഴ്ച തുടങ്ങുന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നഷ്ടമാണ്.
കഴിഞ്ഞ രണ്ട് സീസണിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സച്ചിന്‍ ബേബിയെ കേരളത്തിന്‍റെ നായകനായി നിലനിര്‍ത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചതെന്നും വാട്മോര്‍ പറഞ്ഞു.