ഓപ്പണറെന്ന നിലയില്‍ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ അടിച്ചു തകര്‍ക്കുന്ന അഭിഷേക് ശര്‍മ ഇന്ന് യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഹരാരെ: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.തുടര്‍ച്ചയായ നാലാാം മത്സരത്തിലാണ് ഇന്ത്യ ടോസ് ജയിക്കുന്നത്. ജയത്തോടെ പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കില്‍ തിരിച്ചടിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് സിംബാബ്‌വെയുടെ ശ്രമം.പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ ശക്തമായി തിരിച്ചടിച്ച് രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയും സിംബാബ്‌വെയും ഇന്നിറങ്ങുന്നത്. പേസര്‍ ആവേശ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. സിംബാബ്‌വെ ടീമിലും ഒരു മാറ്റമുണ്ട്. വെല്ലിംഗ്ടണ്‍ മസകാഡ്സക്ക് പകരം ഫരാശ് അക്രം സിംബാബ്‌വെയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ലോകകപ്പ് സംഘാടനത്തിലെ പിഴവ്, ഐസിസിയില്‍ കൂട്ടരാജി; അമേരിക്കയില്‍ ടൂര്‍ണമെന്‍റ് നടത്തിയതിന് വിമർശനം
ഓപ്പണറെന്ന നിലയില്‍ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ അടിച്ചു തകര്‍ക്കുന്ന അഭിഷേക് ശര്‍മ ഇന്ന് യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ അഭിഷേകിനെ മൂന്നാം നമ്പറിലേക്ക് മാറ്റിയതില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബാറ്റിംഗ് അനായാസമല്ലാതിരുന്ന പിച്ചില്‍ 134 സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്‍റെ ബാറ്റിംഗ്. കഴിഞ്ഞ മത്സരത്തില്‍ നാാലം നമ്പറിലിറങ്ങിയ റുതുരാജ് ഗെയ്ക്‌വാദ് 200 സ്ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് ചെയ്തത്.
ബാറ്റിംഗ് നിരയില്‍ മറ്റ് പരീക്ഷണങ്ങള്‍ക്കൊന്നും ഇന്ത്യ തയാറായിട്ടില്ല. ഗില്‍, ജയ്സ്വാള്‍, അഭിഷേക്, റുതുരാജ്, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ശിവം ദുബെ എന്നിവർ തുടര്‍ന്നപ്പോള്‍ നാലു സ്പെഷലിസ്റ്റ് ബൗളര്‍മാര്‍ മാത്രമാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. അഞ്ചാം ബൗളറുടെ റോള്‍ അഭിഷേക് ശര്‍ക്കും ശിവം ദുബെക്കുമാണ്. കഴിഞ്ഞ മത്സരത്തില്‍ ഇരുവരുമെറിഞ്ഞ നാലോവറില്‍ സിംബാബ്‌വെ 50 റണ്‍സിനടുത്ത് സ്കോര്‍ ചെയ്തിരുന്നു.
ശ്രീലങ്കക്കെതിരായ ഏകദിന ടി20, പരമ്പരകള്‍ക്കുള്ള ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ സിംബാബ്‌വെ പരമ്പരയിലെ പ്രകടനം സഞ്ജു അടക്കമുള്ള താരങ്ങള്‍ക്ക് നിര്‍ണായകമാണ്.
സിംബാബ്‌വെ പ്ലേയിംഗ് ഇലവൻ: വെസ്‌ലി മധേവെരെ, തടിവനഷെ മറുമണി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മയേഴ്‌സ്, സിക്കന്ദർ റാസ(സി), ജോനാഥൻ കാംബെൽ, ഫറാസ് അക്രം, ക്ലൈവ് മദാൻഡ, റിച്ചാർഡ് നഗാരവ, ബ്ലെസിംഗ് മുസാറബാനി, ടെൻഡായി ചതാര.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ (ഡബ്ല്യു), റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, തുഷാർ ദേശ്പാണ്ഡെ, ഖലീൽ അഹമ്മദ്.
