Asianet News MalayalamAsianet News Malayalam

ജുലന്‍ ഗോസ്വാമിക്ക് വിരോചിത യാത്രയയപ്പ്; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ തൂത്തുവാരി

47 റണ്‍സ് നേടിയ ചാര്‍ലോട്ട് ഡീനാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. പന്തെറിയുന്നതിനിടെ ക്രീസിന് പുറത്തുനിന്ന ഡീനിനെ ദീപ്തി ശര്‍മ മങ്കാദിംഗിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു.

India Women's whitewashed England in ODI series
Author
First Published Sep 24, 2022, 10:39 PM IST

ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ലോര്‍ഡ്‌സില്‍ നടന്ന അവസാന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യന്‍ പേസര്‍ ജുലന്‍ ഗോസ്വാമിയെ വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കാനും ടീം ഇന്ത്യക്ക് സാധിച്ചു. അവസാന മത്സരം കളിച്ച 39കാരി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 153 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രേണുക സിംഗാണ് ആതിഥേയരെ തകര്‍ത്തത്. 

47 റണ്‍സ് നേടിയ ചാര്‍ലോട്ട് ഡീനാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. പന്തെറിയുന്നതിനിടെ ക്രീസിന് പുറത്തുനിന്ന ഡീനിനെ ദീപ്തി ശര്‍മ മങ്കാദിംഗിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. എമി ജോണ്‍സ് (28), ഡാനിയേല വ്യാട്ട് (28), എമ്മ ലാംപ് (21), കെയ്റ്റ് ക്രോസ് (10), ഫ്രേയ ഡേവിസ് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. താമി  ബ്യൂമോണ്ട് (8), സോഫിയ ഡങ്ക്‌ളി (7), ആലിസ് കാപ്‌സി (5), ഡാനിയേല വ്യാട്ട് (8), സോഫി എക്ലെസ്റ്റോണ്‍ (0), ഫ്രേയ കെംപ് (5) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. രേണുകയ്ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ് രണ്ടും ദീപ്തി ശര്‍മ ഒരു വിക്കറ്റു വീഴ്ത്തി. 

ധോണി ഐപിഎല്ലും മതിയാക്കുന്നോ? സിഎസ്‌കെ ക്യാപ്റ്റന്‍ നാളെ ലൈവില്‍; ആരാധകരുടെ ആകാംക്ഷയേറുന്നു

നേരത്തെ, ദീപ്തി ശര്‍മ (68), സ്മൃതി മന്ഥാന (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ കെയ്റ്റ് ക്രോസാണ് തകര്‍ത്തത്. ഷെഫാലി വര്‍മ (0), യഷ്ടിക ഭാട്ടിയ (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെ തുടക്കത്തില്‍ തന്നെ ക്രോസ് മടക്കിയയച്ചു. ഷെഫാലിയും യഷ്ടികയും ബൗള്‍ഡായപ്പോള്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ (3) ഫ്രേയ ഡേവിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 29 എന്ന നിലയിലായി. 

ജുലന്‍ ഗോസ്വാമിയെ കെട്ടിപിടിച്ച് വിതുമ്പി ഹര്‍മന്‍പ്രീത്; ക്യാപ്റ്റനെ ആശ്വസിപ്പിച്ച് വെറ്ററന്‍ പേസര്‍- വീഡിയോ

തുടര്‍ന്ന് ദീപ്തി- മന്ഥാന സഖ്യമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മന്ഥാനയെ പുറത്താക്കി ക്രോസ് ഒരിക്കല്‍കൂടി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയവരില്‍ പൂജ വസ്ത്രകര്‍ (22) മാത്രമാണ് രണ്ടക്കം കണ്ടത്. ദയാലന്‍ ഹേമലത (2), ഗോസ്വാമി (0), രേണുക സിംഗ് (0), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദീപ്തി പുറത്താവാതെ നിന്നു. ഏഴ് ബൗണ്ടറികള്‍ ദീപ്തിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ക്രോസിന് പുറമെ സോഫി എക്ലെസ്റ്റോണ്‍, ഫ്രേയ കെംപ് എന്നിവര്‍ രണ്ടും ഫ്രേയ ഡേവിസ്, ചാര്‍ലോട്ട് ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, ദയാലന്‍ ഹേമലത, ജുലന്‍ ഗോസ്വാമി, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്.

20 വര്‍ഷത്തെ കരിയറിന് അവസാനം

ജുലന്‍റെ 20 വര്‍ഷത്തെ കരിയറിനാണ് അവസാനമാകുന്നത്. 39കാരിയായ ജുലന്‍ ഇന്ത്യക്കായി 12 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 201 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു. 2002 ജനുവരി ആറിന് ഓസ്ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 252 ഏകദിന വിക്കറ്റുകള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 31ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റും കളിച്ചു. 44 വിക്കറ്റാണ് സ്വന്തമാക്കിയത്. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമാണ്. 

2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 കളിച്ചത്. ഒന്നാകെ 56 വിക്കറ്റുകളും സ്വന്തമാക്കി. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമായി അവശേഷിക്കുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ജുലന്‍ ഇന്ത്യന്‍ ജേഴ്സിയിലേക്ക് തിരിച്ചെത്തുന്നത്. ഹാമില്‍ട്ടണില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലാണ് അവസാനമായി ജുലന്‍ കളിച്ചത്. തിരിച്ചുവരവ് വൈകിപ്പിച്ചത് പരിക്കായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലേക്കും ജുലനെ പരിഗണിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios