ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു.

കൊളംബോ: വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 166 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അര്‍ധസെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെ ബാറ്റിംഗ് മികവിൽ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഓപ്പണർ സ്മൃതി മന്ദാന 47 പന്തില്‍ 60 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ ജെമീമ റോഡ്രിഗസും റിച്ച ഘോഷും നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 150 കടത്തിയത്. ശ്രീലങ്കക്കായി കാവിഷ ദില്‍ഹാരി രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 19 പന്തില്‍ 16 റണ്‍സെടുത്ത ഷഫാലിയെ പുറത്താക്കി കവിഷ ദില്‍ഹാരിയാണ് ശ്രീലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ ഡൗണായി എത്തിയ ഉമ ഛേത്രിയും(9), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(11 പന്തില്‍ 11)പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി.

കളിച്ചത് വെറും 69 മത്സരങ്ങൾ, അതില്‍ 16 തവണയും കളിയിലെ താരം; കോലിയുടെ ലോക റെക്കോര്‍ഡിനൊപ്പം സൂര്യകുമാര്‍ യാദവ്

എന്നാല്‍ ജെമീമയെ(16 പന്തിൽ 29) കൂട്ടുപിടിച്ച് മന്ദാന നടത്തിയ പോരാട്ടം ഇന്ത്യയെ 100 കടത്തി.പതിനാറാം ഓവറില്‍ ജെമീമ റണ്ണൗട്ടായതിന് പിന്നാലെ സ്മൃതിയെ കവിഷ പുറത്താക്കിയതോടെ ഇന്ത്യ പതറി. എന്നാല്‍ ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച റിച്ച ഘോഷ്(14 പന്തില്‍ 30) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. പൂജ വസ്ട്രക്കറും(5*), രാധാ യാദവും(1*) പുറത്താകാതെ നിന്നു. ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക