ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനം വിലയിരുത്തിയാൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെയും വെസ്റ്റ് ഇന്‍ഡീസിനെയും മറികടക്കാൻ ബുദ്ധിമുട്ടായിരക്കുമെന്ന് ആമിര്‍ പറഞ്ഞു.

കറാച്ചി: ഇന്ത്യൻ ടീം ടി20 ലോകകപ്പിന്‍റെ സെമിയിലെത്തില്ലെന്ന മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഒരു സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെയാണ് ആമിർ ഇക്കാര്യം പറഞ്ഞത്. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഇന്ത്യയേക്കാൾ മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ത്യ സൂപ്പര്‍ 8ല്‍ പുറത്താകുമെന്ന് താൻ കരുതുന്നതെന്നും ആമിർ പറഞ്ഞു.

സൂപ്പർ 8-ൽ ഗ്രൂപ്പ് 1-ൽ നിന്നും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സെമിയിലെത്തുമെന്നാണ് ആമിറിന്‍റെ പ്രവചനം. ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനം വിലയിരുത്തിയാൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെയും വെസ്റ്റ് ഇന്‍ഡീസിനെയും മറികടക്കാൻ ബുദ്ധിമുട്ടായിരക്കുമെന്ന് ആമിര്‍ പറഞ്ഞു. ഇന്ത്യ ഫൈനലിൽ എത്തിയാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. പക്ഷെ അതിനുവേണ്ടി നിർബന്ധപൂർവ്വം ഇന്ത്യ ഫൈനലിൽ എത്തുമെന്ന് പറയാൻ തനിക്ക് കഴിയില്ലെന്നും ആമിർ വ്യക്തമാക്കി.

ഇന്ത്യ ഒരു മോശം ടീമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ നിലവിലെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഇന്ത്യയേക്കാൾ മികച്ച രീതിയിലാണ് കളിക്കുന്നത്. ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്- മുഹമ്മദ് ആമിർ പറഞ്ഞു. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശർമ്മ വെറുമൊരു സ്ലോഗർ മാത്രമാണെന്ന ആമിറിന്‍റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആമിറിന്‍രെ പ്രസ്താവന വന്നശേഷം കളിച്ച പാകിസ്ഥാനെതിരായ മത്സരത്തിലടക്കം രണ്ട് കളികളിലും അഭിഷേക് പൂജ്യത്തിന് പുറത്താവുകയും ചെയ്തു.

ആമിറിന്‍റെ വിമർശനങ്ങൾ ഒരു വശത്തുള്ളപ്പോഴും ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് ഇന്ത്യ സൂപ്പർ 8-ലെത്തിയത്. ഗ്രൂപ്പ് ഘടത്തില്‍ പാകിസ്ഥാൻ, യുഎസ്എ, നമീബിയ, നെതർലൻഡ്‌സ് ടീമുകളെ തകർത്താണ് ഇന്ത്യയുടെ മുന്നേറ്റം. സൂപ്പര്‍ 8ല്‍ ഇന്ത്യക്കൊപ്പമുള്ള ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സിംബാബ്‌വെയും തോല്‍വി അറിയാതെ സൂപ്പര്‍ 8ല്‍ എത്തിയവരാണ്. നാളെ ദക്ഷിണാഫ്രിക്കയുമാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം. 26ന് സിംബാബ്‌വെയെയും മാർച്ച് 1ന് വെസ്റ്റ് ഇൻഡീസിനെയുമാണ് സൂപ്പര്‍ 8ല്‍ ഇന്ത്യ നേരിടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക