അണ്ടര്‍ 19 ലോകകപ്പില്‍ ടോസ് സമയത്ത് ബംഗ്ലാദേശ് ക്യാപ്റ്റന് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ നായകന്‍ ആയുഷ് മാത്രെ വിസമ്മതിച്ചു. 

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശ് ക്യാപ്റ്റന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നായകന്‍ ആയുഷ് മാത്രെ. ടോസ് സമയത്തായിരുന്നു സംഭവം. സ്ഥിരം ക്യാപ്റ്റന്‍ മുഹമ്മദ് അസീസുല്‍ ഹക്കീം തമീമിന് സുഖമില്ലാത്തതിനാല്‍ വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാറാണ് ടോസിനെത്തിയത്. എന്നാല്‍ ഇരു ക്യാപ്റ്റന്മാറും ഹസ്തദാനം ചെയ്തില്ല. ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു ബംഗ്ലാദേശ്. ശേഷം അബ്രാര്‍, മാത്രെയ്ക്ക് അരികിലൂടെ നടന്നുപോവുകയാണ് ചെയ്തത്. പക്ഷേ ഇരുവരും മുഖത്തോട് മുഖം നോക്കിയില്ല. പരസ്പരം സംസാരിക്കുകയും ചെയ്തില്ല.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇരു ടീമിന്റേയും നിലപാട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കിയിടത്ത് നിന്നാണ് ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അയല്‍രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളറെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കുന്നതിനെ വലിയൊരു വിഭാഗം എതിര്‍ത്തു.

Scroll to load tweet…

പൊതുജനാഭിപ്രായം മാനിച്ച് മുസ്തഫിസുറിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് കൊല്‍ക്കത്തയോട് നിര്‍ദ്ദേശിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വെളിപ്പെടുത്തി. ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികാര നടപടികളും ആരംഭിച്ചു. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2026 ലെ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ഭീഷണിപ്പെടുത്തി. തങ്ങളുടെ വേദി ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വേദിയെ ചൊല്ലി തര്‍ക്കമായതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇടപെടാന്‍ നിര്‍ബന്ധിതരായി. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച് നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ഐസിസിയുടെ ഒരു പ്രതിനിധി സംഘം ഉടന്‍ തന്നെ ബംഗ്ലാദേശ് സന്ദര്‍ശിക്കും. സ്‌പോര്‍ട്‌സ് ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ ഐസിസി സന്ദര്‍ശനം സ്ഥിരീകരിച്ചു. ബംഗ്ലാദേശ് കായിക മന്ത്രാലയവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും (ബിസിബി) ദേശീയ ടീം ഇന്ത്യയിലേക്ക് പോകില്ലെന്നും ശ്രീലങ്കയില്‍ മാത്രമേ അവരുടെ മത്സരങ്ങള്‍ കളിക്കൂ എന്ന ഉറച്ച നിലപാടിലാണ്. വേദി വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് നസ്രുള്‍ വ്യക്തമാക്കി.

YouTube video player