ഇനി രഹാനെയ്ക്ക് കീഴില്‍ രോഹിത് ശര്‍മ! രഞ്ജി കളിക്കാന്‍ ജയ്‌സ്വാളും ശ്രേയസും; മുംബൈ ടീമിനെ അറിയാം

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്.

indian captain rohit sharma included in mumbai ranji squad

മുംബൈ: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഇടം പിടിച്ചു. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യര്‍, ശിവം ദുബെ, തനുഷ് കൊട്ടിയന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുണ്ട്്. ഈ മാസം 23നാണ് മത്സരം. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ മുംബൈ. അഞ്ച് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് ടീമിനുള്ളത്. അടുത്ത റൗണ്ട് കളിക്കണമെങ്കില്‍ വരുന്ന രണ്ട് മത്സരങ്ങളും മുംബൈക്ക് ജയിച്ചേ മതിയാവൂ. ജമ്മു 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 27 പോയിന്റുള്ള ബറോഡയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രഞ്ജി ട്രോഫിയില്‍ കളിക്കുമോ എന്ന കാര്യം രോഹിത്തിനോട് ചോദിച്ചിരുന്നു. താന്‍ മുംബൈക്കായി കളിക്കുമെന്ന് രോഹിത് പറയുകയും ചെയ്തു. 

രോഹിത് തുടര്‍ന്നു... ''കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി നിങ്ങള്‍ക്ക് നോക്കിയാല്‍ മനസിലാവും, ഞങ്ങള്‍ തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കുകയാണ്. ഇതിനിടെ ഒരു 45 ദിവസം പോലും തികച്ച് ഞങ്ങള്‍ വീട്ടില്‍ ഇരുന്നിട്ടില്ല. ഐപിഎല്‍ കഴിയുമ്പോള്‍ സമയം കിട്ടുമെങ്കിലും ആ സമയം ആഭ്യന്തര ടൂര്‍ണമെന്റുകളൊന്നുമില്ല. നമ്മുടെ ആഭ്യന്തര സീസണ്‍ ഒക്ടോബറില്‍ തുടങ്ങി മാര്‍ച്ചിലാണ് അവസാനിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും കളിക്കാത്ത താരങ്ങള്‍ക്ക് ടീമിലില്ലാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാവുന്നതാണ്.'' രോഹിത് പറഞ്ഞു. 

ആരും ആഭ്യന്തര ക്രിക്കറ്റ് ബോധപൂര്‍വം ഒഴിവാക്കില്ലെന്നും രോഹിത് പറഞ്ഞു. ''ഒരു കളിക്കാരനും ആഭ്യന്തര ക്രിക്കറ്റ് ബോധപൂര്‍വം ഒഴിവാക്കുമെന്ന് കരുതാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം 2019 മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിക്കാന്‍ തുടങ്ങിയതോടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സമയം കിട്ടാറില്ല. തുടര്‍ച്ചയായി രാജ്യാന്തര മത്സരങ്ങളില്‍ കളിക്കുമ്പോള്‍ വീണ്ടും പഴയ ഊര്‍ജ്ജത്തോടെ തിരിച്ചുവരാന്‍ ഇടക്കൊരു ഇടവേളയൊക്കെ ആവശ്യമാണ്.  അതുകൊണ്ടുതന്നെ ആരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ മാറി നില്‍ക്കുന്നതല്ല.'' രോഹിത് വിശദീകരിച്ചു. 2015ലാണ് രോഹിത് അവസാനം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios