Asianet News MalayalamAsianet News Malayalam

കിട്ടിയതെല്ലാം തിരിച്ചുകൊടുത്ത് സഞ്ജു-അക്‌സര്‍ ബാറ്റിംഗ് ഷോ; ഉറക്കം മുതലായെന്ന് ആരാധകര്‍

രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ആഹ്‌ളാദമടക്കാനായില്ല ആരാധകര്‍ക്ക്

Indian fans applauds Axar Patel sanju samson after 2 wicket win in WI vs IND 2nd ODI
Author
Port of Spain, First Published Jul 25, 2022, 9:49 AM IST

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഉറക്കംകെടുത്തുന്ന പരിപാടിയാണ്. ഇന്ത്യന്‍സമയം പാതിരാത്രിയും അതിരാവിലെയുമൊക്കെ കരീബിയന്‍ നാടുകളില്‍ മത്സരങ്ങള്‍ നടക്കുന്നതാണ് ഇതിന് കാരണം. ഇക്കുറി പതിവ് തല്‍സമയ ചാനലുകളിലും സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും മാറ്റം വന്നതോടെ ആരാധകരുടെ ക്ലേശം കൂടി. എന്നാലും ഉറക്കമളച്ചിരുന്ന് വിന്‍ഡീസ്-ഇന്ത്യ രണ്ടാം ഏകദിനം(WI vs IND 2nd ODI) കണ്ട ആരാധകര്‍ക്ക് ആ കഷ്‌ടപ്പാടിനെല്ലാം പലിശ സഹിതം ഫലം തിരിച്ചുകിട്ടി. സഞ്ജു സാംസണിന്‍റെ(Sanju Samson) ഫിഫ്റ്റിക്കൊപ്പം അക്‌സര്‍ പട്ടേലിന്‍റെ(Axar Patel) ഐതിഹാസിക ഫിനിഷിംഗാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. അതും ഇന്ത്യന്‍ ബൗളര്‍മാരെ ശാസിച്ച് വിന്‍ഡീസുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്‌ത് വിജയിച്ച്. 

രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ആഹ്‌ളാദമടക്കാനായില്ല ആരാധകര്‍ക്ക്. മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണിന്‍റെ കന്നി ഏകദിന ഫിഫ്റ്റിയാണ് ഇതിലൊരു കാരണം. മറ്റൊന്നാവട്ടേ അക്‌സര്‍ പട്ടേലിന്‍റെ ഫിനിഷിംഗ് മികവും. ജയിക്കാന്‍ 74 പന്തില്‍ 144 റണ്‍സ് വേണ്ടപ്പോഴാണ് അക്‌സര്‍ ക്രീസിലെത്തിയത്. വിന്‍ഡീസ് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ സ‍ഞ്ജു സാംസണും ദീപക് ഹൂഡയും അടക്കമുള്ള വമ്പന്‍മാരെല്ലാം പുറത്തായി 44.1 ഓവറില്‍ ആറ് വിക്കറ്റിന് 256 റണ്‍സെന്ന നിലയില്‍ തോല്‍വി മണക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ അവിടെ നിന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഐതിഹാസിക തിരിച്ചുവരവ് സമ്മാനിച്ചു അക്‌സര്‍ പട്ടേല്‍. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിന്‍റെ നാലാം പന്തില്‍ കെയ്‌ല്‍ മെയേര്‍സിനെ ഗാലറിയിലേക്ക് പറത്തിയായിരുന്നു അക്‌സറിന്‍റെ ഫിനിഷിംഗ്. 

അക്‌സര്‍ പട്ടേല്‍, ന്യൂജന്‍ ഫിനിഷര്‍

അക്‌സറിന്‍റെ മിന്നും ഫിനിഷിംഗിനൊപ്പം ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റേയും അര്‍ധ സെഞ്ചുറികളും ഇന്ത്യയുടെ രണ്ട് വിക്കറ്റ് ജയത്തില്‍ നിര്‍ണായകമായി. എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കേ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്(135 പന്തില്‍ 115), നായകന്‍ നിക്കോളാസ് പുരാന്‍(77 പന്തില്‍ 74) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 311 റണ്‍സെടുത്തു. കെയ്‌ല്‍ മയേര്‍സ് 39 ഉം ഷമാര്‍ ബ്രൂക്ക്‌സ് 35 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഹൂഡയും അക്‌സറും ചഹാലും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ നായകന്‍ ശിഖര്‍ ധവാന്‍ 13ല്‍ പുറത്തായെങ്കിലും ശുഭ്‌മാന്‍ ഗില്ലിന്‍റെ 43 ഉം ശ്രേയസ് അയ്യരുടെ 63 ഉം ഇന്ത്യയെ കരകയറ്റി. പിന്നാലെ തന്‍റെ മൂന്നാമത്തെ മാത്രം ഏകദിന ഇന്നിംഗ്‌സില്‍ കന്നി അര്‍ധ സെഞ്ചുറി സഞ്ജു സാംസണ്‍ കണ്ടെത്തി. എന്നാല്‍ ദീപക് ഹൂഡയുമായുള്ള ഓട്ടപ്പാച്ചിലിനിടെ സഞ്ജു റണ്ണൗട്ടിലൂടെ നിര്‍ഭാഗ്യവാനായി മടങ്ങിയത് ആരാധകരെ നിരാശരാക്കി. ഹൂഡയ്‌ക്ക് 33 റണ്‍സേ നേടാനായുള്ളൂ. സഞ്ജുവും ഹൂഡയും പുറത്തായ ശേഷം 35 പന്തില്‍ മൂന്ന് ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 64 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. മറുവശത്ത് ഷര്‍ദുല്‍ ഠാക്കൂര്‍(3), ആവേശ് ഖാന്‍(10) എന്നിവര്‍ പുറത്തായതൊന്നും അക്‌സറിന്‍റെ ഫിനിഷിംഗിനെ തെല്ല് ബാധിച്ചില്ല. അക്‌സര്‍ പട്ടേലാണ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

'ഇതൊരു തുടക്കം മാത്രം, വരാനിരിക്കുന്നു ഇനിയുമേറെ'; ഫിഫ്റ്റിയില്‍ സഞ്ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്

Follow Us:
Download App:
  • android
  • ios