ആരാധകരില്‍ ചിലര്‍ ഇന്ത്യൻ താരങ്ങളെ ബോഡി ഷെയ്മിംഗ് ചെയ്യാനും മുതിര്‍ന്നു.
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനം കാണാനെത്തുന്നതില്‍ നിന്ന് കാണികളെ വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. ബിസിസിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. അഡ്‌ലെയ്ഡില്‍ ഓസ്ട്രേലിയന്‍ ടീമിന്‍റെ പരിശീലനം കാണാന്‍ ഏഴുപതോളെ പേര്‍ മാത്രമാണ് എത്തിയതെങ്കില്‍ ഇന്ത്യൻ ടീമിന്‍റെ പരിശീലനം കാണാന്‍ അയ്യാരിത്തോളം പേര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
ആരാധകരില്‍ പലരും ഇന്ത്യൻ താരങ്ങളെ പൊതിഞ്ഞ് ഓട്ടോഗ്രാഫിനായി തിരക്ക് കൂട്ടിയത് കളിക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. വിരാട് കോലിയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ ആരാധകര്‍. കളിക്കാര്‍ പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ താരങ്ങള്‍ തിക്കും തിരക്കു കൂട്ടി സെല്‍ഫിയെടുക്കാനും ഫേസ്ബുക്ക് ലൈവ് ചെയ്യാനുമെല്ലാം ശ്രമിച്ചതോടെ തിക്കും തിരക്കുമായി. പരിശീലനത്തിനായി വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ഇത്.
ഇതിനിടെ ആരാധകരില്‍ ചിലര്‍ ഇന്ത്യൻ താരങ്ങളെ ബോഡി ഷെയ്മിംഗ് ചെയ്യാനും മുതിര്‍ന്നു. ബാറ്റിംഗ് പരിശീലനത്തിനടെ കളിക്കാര്‍ ബീറ്റണാവുമ്പോഴും ഔട്ടാവുമ്പോഴുമെല്ലാം മത്സരത്തിലെന്നപോലെ ആരാധകര്‍ ആര്‍പ്പുവിളിക്കുകയും ഉച്ചത്തില്‍ കമന്‍റ് പറയുകയും ചെയ്തതോടെയാണ് പരിശലനം അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ത്ഥിച്ചത്.
കാണികളുടെ സാന്നിധ്യം കളിക്കാരുടെ ശ്രദ്ധമാറാന്‍ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരിശീലനം കാണാന്‍ കാണികളെ പ്രവേശിപ്പിക്കരുതെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചത്. ഓസ്ട്രേലിയയിലെ പരിശീലന ഗ്രൗണ്ടികളില്‍ സാധാരണഗതിയില്‍ കാണികളെ അനുവദിക്കാറുണ്ട്. കാണികളുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം പതിവുപോലെയായിരുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെ എല്‍ രാഹുലും വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തുടങ്ങുന്നത്. ഡേ നൈറ്റ് ടെസ്റ്റാണിത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.
