20 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പേരുകേട്ട ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 37 എന്ന നിലയിലായി ഇന്ത്യ.

ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ധാക്ക, ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 43 ഓവറില്‍ 152ന് എല്ലവരും പുറത്തായി. നാല് വിക്കറ്റ് നേടിയ അമന്‍ജോത് കൗറാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 35.5 ഓവറില്‍ 113ന് എല്ലാവരും പുറത്താവുകയായിരുന്നു. മറൂഫ അക്തര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ഏകദിനത്തില്‍ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ജയിക്കുന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലെത്തി. 

20 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പേരുകേട്ട ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 37 എന്ന നിലയിലായി ഇന്ത്യ. സ്മൃതി മന്ഥാനയാണ് (11) ആദ്യം മടങ്ങിയത്. പിന്നാലെ സഹഓപ്പണര്‍ പ്രിയ പൂനിയ (10) പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (5) തിളങ്ങാനായില്ല. യഷ്ടിക ഭാട്ടിയ (15), ജമീമ റോഡ്രിഗസ് എന്നിവരും മടങ്ങിയതോടെ അഞ്ചിന് 61 എന്ന നിലയിലായി ഇന്ത്യ. 

തുടര്‍ന്ന് ദീപ്തി - അമന്‍ജോത് കൗര്‍ (15) സഖ്യം കൂട്ടിചേര്‍ത്ത 30 റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ അമന്‍ജോതിനേയും സ്‌നേഹ് റാണയേയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മറൂഫ ബംഗ്ലാദേശിനെ വിജയത്തിനടുത്തെത്തിച്ചു. പിന്നാലെ ദീപ്തിയും മടങ്ങി. പൂജ വസ്ത്രകര്‍ (7), ബറേദി അനുഷ (2) എന്നിവര്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായതുമില്ല. മറൂഫയ്ക്ക് പുറമെ റബേയ ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, 39 റണ്‍സ് നേടിയ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറുക്കിയപ്പോള്‍ തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാ വനിതകളുടെ തുടക്കം. 25.6 ഓവറില്‍ 81 റണ്‍സ് എടുക്കുമ്പോഴേക്ക് നാല് വിക്കറ്റ് വീണു. അമന്‍ജോത് കൗറാണ് ബംഗ്ലാ മുന്‍നിരയ്ക്ക് മുന്നില്‍ കൊടുങ്കാറ്റായത്. മുര്‍ഷിദ ഖതുന്‍ (13), ഷമീമ അക്തര്‍ (0), ഫര്‍ഗാന ഹഖ് (27), റിതു മോണി (8 ) റണ്‍സെടുത്തും മടങ്ങി. 64 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ നിഗര്‍ സുല്‍ത്താന മാത്രമാണ് ഇതിന് ശേഷം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. പിന്നീട് വന്ന ആരെയും 20 റണ്‍സ് കടക്കാന്‍ ഇന്ത്യന്‍ വനിതകള്‍ അനുവദിച്ചില്ല. 

നഹീദ അക്തര്‍(2), റബീയ ഖാന്‍(10), സുല്‍ത്താന ഖതൂന്‍(16), മറൂഫ അക്തര്‍(6), ഷോര്‍നാ അക്തര്‍(0), ഫഹീമ ഖാത്തൂന്‍(12*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. ഇന്ത്യക്കായി നാല് വിക്കറ്റ് നേടിയ അമന്‍ജോതിന് പുറമെ ദേവിക വൈദ്യ രണ്ടും ദീപ്തി ശര്‍മ ഒന്നും വിക്കറ്റുമായി തിളങ്ങി. നേരത്തെ ട്വന്റി 20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

'ആർസിബി വാക്ക് പാലിച്ചില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍