സ്റ്റംപിന് പിറകില്‍ രണ്ട് ക്യാച്ചും ഒരു സ്റ്റംപിങ്ങുമായി താരം തിളങ്ങി. നിരവധിപേര്‍ താരത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. 

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടമായിരുന്നു കെ എസ് ഭരതിന്റേത്. വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റപ്പോഴാണ് ഭരത് കീപ്പറാവുന്നത്. സ്റ്റംപിന് പിറകില്‍ രണ്ട് ക്യാച്ചും ഒരു സ്റ്റംപിങ്ങുമായി താരം തിളങ്ങി. നിരവധിപേര്‍ താരത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണിനും ഭരതിനെ കുറിച്ച് ചിലത് പറയാനുണ്ട്. 

താരത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നോട് സംസാരിച്ചിട്ടുണ്ടെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. ''കാണ്‍പൂരില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഭരതിന്റേത്. സെലക്ടര്‍മാരും മുഖ്യ പരിശീലകരും തന്നില്‍ അര്‍പ്പിച്ച വിശ്വാസം അദ്ദേഹം കാത്തു. ഭരതിന്റെ കീപ്പിംഗിനെ കുറിച്ച് ദ്രാവിഡ് മുമ്പെ എന്നോട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് പ്രശംസിച്ചാണ് ദ്രാവിഡ് അന്ന് സംസാരിച്ചത്. വൃ ദ്ധിമാന്‍ സാഹയ്ക്ക് ഒപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് ഭരത്തിന്റേതെന്ന് ദ്രാവിഡ് വിശദീകരിച്ചിരുന്നു.'' ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

സ്പിന്നിനെ തുണയ്ക്കുന്ന ഈ സാഹചര്യങ്ങളില്‍ വിശ്വസിക്കാനാവുന്ന ഒരു വിക്കറ്റ് കീപ്പറെ വേണമെന്നും ലക്ഷ്ണ്‍ വ്യക്താക്കി. ''കാണ്‍പൂരില്‍ കണ്ടത് മികച്ച ടെക്നിക്കും സമചിത്തതയുമാണ്. ഭരത് പേടിച്ചില്ല. കളിക്കാന്‍ ലഭിച്ച അവസരം ഭരത്തിന്റെ ആത്മവിശ്വാസം കൂട്ടും.'' ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു. 

ആഭ്യന്തര ക്രിക്കറ്റില്‍ 78 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 4283 റണ്‍സ് ആണ് ഭരത് കണ്ടെത്തിയത്. 308 റണ്‍സ് ആണ് ഭരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.