Asianet News MalayalamAsianet News Malayalam

INDvNZ : സിറാജും അശ്വിനും എറിഞ്ഞിട്ടു, ഇന്ത്യയുടെ ഗംഭീര മറുപടി; ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച

 മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ന്യൂസിലന്‍ഡ് മുന്‍നിരയെ തകര്‍ത്തത്.  ആര്‍ അശ്വിനും മൂന്ന് വിക്കറ്റുണ്ട്. ജയന്ത് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ അജാസ് പട്ടേലിന്റെ പത്ത് വിക്കറ്റ് പ്രകടനാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ നിയന്ത്രിച്ച് നിര്‍ത്തിയത്.

INDvNZ New Zealand collapsed against India in Mumbai Test
Author
Mumbai, First Published Dec 4, 2021, 3:31 PM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരെ (INDvNZ) രണ്ടാം ടെസ്റ്റിന്റെ ഇന്ത്യ തിരിച്ചിടിക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 325നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ചായയ്ക്ക് ശേഷം കളി തുടങ്ങിയപ്പോള്‍ കിവീസിന്റെ സ്‌കോര്‍ബോര്‍ഡില്‍  60  റണ്‍സ് മാത്രമാണുള്ളത്. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ന്യൂസിലന്‍ഡ് മുന്‍നിരയെ തകര്‍ത്തത്.  ആര്‍ അശ്വിനും മൂന്ന് വിക്കറ്റുണ്ട്. ജയന്ത് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീഴ്ത്തി. കെയ്ല്‍  ജെയ്മിസണ്‍ (15), വില്യം സോമര്‍വില്ലെ (0) എന്നിവരാണ് ക്രീസില്‍. നേരത്തെ അജാസ് പട്ടേലിന്റെ പത്ത് വിക്കറ്റ് പ്രകടനാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ നിയന്ത്രിച്ച് നിര്‍ത്തിയത്. 150 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ 52 റണ്‍സ് നേടി.

സിറാജിന്റെ മറുപടി

INDvNZ New Zealand collapsed against India in Mumbai Test

ന്യൂസിലന്‍ഡ് നിരയിലെ ആദ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയതും സിറാജായിരുന്നു. വില്‍ യംഗാണ് (4) ആദ്യം മടങ്ങിയത്. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. അതേ ഓവറില്‍ ടോം ലാഥവും (10) ക്രീസ് വിട്ടു. ഇത്തവണ ശ്രേയസ് അയ്യരാണ് ക്യാച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ റോസ് ടെയല്‌റുടെ (1) വിക്കറ്റും സിറാജ് ഇന്ത്യക്ക് സമ്മാനിച്ചു. മനോഹരമായൊരു പന്തില്‍ ടെയ്‌ലര്‍ ബൗള്‍ഡ്. ന്യൂസിലന്‍ഡ് മൂന്നിന് 17 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഇനി സ്പിന്നര്‍മാരുടെ ഊഴം

INDvNZ New Zealand collapsed against India in Mumbai Test

ബാക്കിയുള്ള വിക്കറ്റുകള്‍ സ്പിന്നര്‍മാരുടെ അക്കൗണ്ടിലാണ്. ഡാരില്‍ മിച്ചലിനെ (8) വിക്കറ്റിന് മുന്നില്‍ കുടുക്കി അക്‌സര്‍ തുടക്കമിട്ടു. പിന്നാലെ ഹെന്റി നിക്കോള്‍സിനെ (7) അശ്വിന്‍ ബൗള്‍ഡാക്കി. രചിന്‍ രവീന്ദ്ര (4) ജയന്ത് യാദവിനും വിക്കറ്റ് നല്‍കി. അല്‍പനേരം പിടിച്ചുനിന്ന ടോം ബ്ലണ്ടലിനെ (7) അശ്വിന്‍ പൂജാരയുടെ കൈകളിലെത്തിച്ചു. ടിം സൗത്തിയെ (0) കൂടി പുറത്താക്കി അശ്വിന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 
 
അജാസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി

INDvNZ New Zealand collapsed against India in Mumbai Test

ഒന്നാംദിനം അവസാനിക്കുമ്പോല്‍ നാല് വിക്കറ്റുണ്ടായിരുന്നു അജാസിന്റെ അക്കൗണ്ടില്‍. ഇന്ന് വൃദ്ധിമാന്‍ സാഹ (27), ആര്‍ അശ്വിന്‍ (0) എന്നിവരെയാണ്് അജാസ് ആദ്യം പുറത്താക്കിയത്. അജാസ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാലാം പന്തില്‍ സാഹയാണ് ആദ്യം പുറത്തായത്. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍ മാത്രമാണ് താരം ചേര്‍ത്തത്. കിവി സ്പിന്നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തൊട്ടടുത്ത പന്തില്‍ അശ്വിനേയും അജാസ് മടക്കി. അശ്വിന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ മായങ്കിനൊപ്പം ഒത്തുച്ചേര്‍ന്ന അക്‌സര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലഞ്ച് വരെ കൊണ്ടുപോയി. 

ലഞ്ചിന് ശേഷവും അജാസ് ഷോ

INDvNZ New Zealand collapsed against India in Mumbai Test

ലഞ്ചിന് ശേഷം മായങ്കിനെ പുറത്താക്കി വിക്കറ്റ് നേട്ടം ഏഴാക്കി. വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. 17 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. പിന്നാലെ അക്‌സറും പവലിയനില്‍ തിരിച്ചെത്തി. 52 റണ്‍സ് നേടിയ അക്‌സര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജയന്ത് യാദവ് (12) ലോംഗ് ഓഫില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് നല്‍കി. അതേ ഓവറില്‍ മുഹമ്മദ് സിറാജും (4)  പുറത്തായി. ഇതോടെ താരം 10 വിക്കറ്റ് പൂര്‍ത്തിയാക്കി. 

തകര്‍ച്ചയ്ക്കിടയിലും മായങ്ക് ആശ്വാസം

INDvNZ New Zealand collapsed against India in Mumbai Test

മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും മായങ്കിന്റെ സെഞ്ചുറി ഇന്ത്യക്ക് ആശ്വാസമായത്. താരത്തിന്റെ നാലാം സെഞ്ചുറിയാണിത്. മൂന്ന് 80 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മായങ്ക്- ശ്രേയസ് അയ്യര്‍ (18) കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസിനെ അജാസ് മടക്കിയെങ്കിലും സാഹയുമൊത്ത് ഉറച്ചുനിന്ന മായങ്ക് ആദ്യദിവസം പൂര്‍ത്തിയാക്കുകയായിരുന്നു. ഇരുവരും64 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനോട് ചേര്‍ത്തു. 

മുന്‍നിര മുട്ടുമടക്കി 

INDvNZ New Zealand collapsed against India in Mumbai Test

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിരുന്നു ഇന്ത്യ. എന്നാല്‍ അതേ സ്‌കോറില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗില്ലാണ് ആദ്യം മടങ്ങിയത്. അജാസിന്റെ പന്തില്‍ സ്ലിപ്പില്‍  റോസ് ടെയ്ലര്‍ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ പൂജാരയേയും അജാസ് മടക്കി. അഞ്ച് പന്ത് മാത്രമായിരുന്നു പൂജാരയ്ക്ക് ആയുസ്. അജാസിന്റെ പന്തില്‍ താരം ബൗള്‍ഡായി. ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കോലിയും നിരാശപ്പെടുത്തി. നേരിട്ട നാലാം പന്തില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി.  

ഇരു ടീമിലും മാറ്റം

INDvNZ New Zealand collapsed against India in Mumbai Test

നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നതിയത്. പരിക്കേറ്റ അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ എന്നിവര്‍ പുറത്തായി. രഹാനെയ്്ക്ക് പകരം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി. ജഡേജയ്ക്ക് പകരം ജയന്ത് യാദവ് കളിക്കും. ഇശാന്തിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. കിവീസ് ടീമിലും ഒരുമാറ്റമുണ്ട്. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തായി. ഡാരില്‍ മിച്ചല്‍ പകരമെത്തി. ടോം ലാഥമാണ് കിവീസിനെ നയിക്കുക. 

പരിക്ക് കളിക്കുന്നു

INDvNZ New Zealand collapsed against India in Mumbai Test

കാണ്‍പൂര്‍ ടെസ്റ്റിന്റെ അവസാന ദിവസം ഫീല്‍ഡ് ചെയ്യുമ്പോഴാണ് രഹാനെയ്ക്ക് പരിക്കേല്‍ക്കുന്നത്. രഹാനെ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്ന് ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കി. വലത് കയ്യിനേറ്റ പരിക്കാണ് ജഡേജയെ പുറത്താക്കിയത്. പരിശോധനയില്‍ ഓള്‍റൗണ്ടറുടെ കയ്യിന് വീക്കമുണ്ടെന്ന് കണ്ടെത്തി. ഇടത് ചെറുവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇശാന്തിനെ ഒഴിവാക്കിയത്. ഇടത് കൈമുട്ടിനേറ്റ പരിക്കാണ് വില്യംസണ് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 2021 സീസണില്‍ താരത്തെ ഈ പരിക്ക് വലച്ചിരുന്നു.

ടീമുകള്‍ 

ഇന്ത്യ:  മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര, കെയ്ല്‍ ജെയ്മിസണ്‍, ടിം സൗത്തി, വില്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍.

Follow Us:
Download App:
  • android
  • ios