5 റൺസ് എടുത്ത സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മോശം തുടക്കം. 156 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് നേടാനെ സാധിച്ചുള്ളൂ. 5 റൺസ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 

ദീപക് ചഹറാണ് മുംബൈയുടെ ബൗളിംഗിന് തുടക്കമിട്ടത്. ആദ്യ ഓവറിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ ചഹര്‍ വെറും 6 റൺസാണ് വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറിൽ അപകടകാരിയായ സായ് സുദര്‍ശനെ മടക്കിയയച്ച് ട്രെൻഡ് ബോൾട്ട് ഗുജറാത്തിനെ ഞെട്ടിച്ചു. ഇതോടെ ശുഭ്മാൻ ഗില്ലും ജോസ് ബട്ലറും ക്രീസിൽ ഒന്നിച്ചു. ഇരുവരും കരുതലോടെയാണ് മുംബൈ ബൗളര്‍മാര്‍ക്ക് എതിരെ ബാറ്റ് വീശിയത്. 3 റൺസ് മാത്രമാണ് ബോൾട്ട് വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയെ നായകൻ ഹാര്‍ദിക് പാണ്ഡ്യ പന്തേൽപ്പിച്ചു. ഈ ഓവറിൽ വെറും 4 റൺസ് മാത്രം നേടാനെ ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് സാധിച്ചുള്ളൂ. ഇതോടെ 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് 1ന് 13 റൺസ് എന്ന നിലയിലായി.

കൃത്യമായ ലൈനിലും ലെംഗ്തിലും മുംബൈ ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ഗുജറാത്ത് ബാറ്റര്‍മാര്‍ വിയര്‍ത്തു. നാലാം ഓവറിൽ വീണ്ടും ബോൾട്ട് എത്തി. ഒരു ബൗണ്ടറി മാത്രം വഴങ്ങിയെങ്കിലും ആകെ 9 റൺസ് മാത്രമേ ബോൾട്ട് വിട്ടുകൊടുത്തുള്ളൂ. 5-ാം ഓവറിൽ ബുമ്രയെ കരുതലോടെയാണ് ഗിൽ നേരിട്ടത്. 6 പന്തുകൾ നേരിട്ട ഗിൽ വെറും 2 റൺസ് മാത്രമാണ് ഈ ഓവറിൽ നേടിയത്. പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പുള്ള ഓവറിൽ ആദ്യ പന്ത് ബട്ലര്‍ സിക്സര്‍ പറത്തിയെങ്കിലും പിന്നീട് 2 റൺസ് കൂടി നേടാനെ ഗുജറാത്തിന് സാധിച്ചുള്ളൂ.