Asianet News MalayalamAsianet News Malayalam

ഐപിഎല്‍: അവസാന പന്തിലെ ആവേശത്തിനൊടുവില്‍ ആര്‍സിബി; മുംബൈയുടെ തുടക്കം തോല്‍വിയോടെ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ അവസാന പന്തില്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ലക്ഷ്യം മറികടന്നു.

IPL 2021, Royal Challengers Bangalore won over mumbai indians by two wicket in inaugural match
Author
Chennai, First Published Apr 9, 2021, 11:43 PM IST

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശത്തിനൊടുവില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രണ്ട് വിക്കറ്റിന് ബാംഗ്ലൂരിന് മുന്നില്‍ കീഴടങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ അവസാന പന്തില്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ലക്ഷ്യം മറികടന്നു. 27 പന്തില്‍ 48 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്. 

സര്‍പ്രൈസ് ഓപ്പണറായി സുന്ദര്‍

ദേവ്ദത്ത് പടിക്കലിന് പകരം ആരാകും കോലിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷക്ക് ബാംഗ്ലൂരിന്റെ മറുപടി വമ്പന്‍ സര്‍പ്രൈസായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറാണ് കോലിക്കൊപ്പം ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ കോലി ബൗണ്ടറിയടിച്ച് തുടങ്ങി. ആ ഓവറില്‍ അഞ്ച് വൈഡ് കൂടി കിട്ടിയതോടെ ബാംഗ്ലൂര്‍ ഹാപ്പിയായി. 

കോലിയുടെ ടൈമിംഗിനും പ്ലേസ്‌മെന്റിനുമൊപ്പം പിടിച്ചു നില്‍ക്കാന്‍ സുന്ദര്‍ പാടുപെട്ടെങ്കിലും അഞ്ചാം ഓവര്‍ വരെ പിടിച്ചു നിന്നു. തട്ടി മുട്ടി നിന്ന സുന്ദറെ(16 പന്തില്‍ 10) മടക്കി ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. വാഷിംഗ്ടണ്‍ മടങ്ങിയതോടെ രജത് പാട്ടീദാറാണ് കോലിക്ക് കൂട്ടായി ക്രീസിലെത്തിയത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ട്രെന്റ് ബോള്‍ട്ടിനെ ബൗണ്ടറിയടിച്ച് സ്വീകരിച്ച പാട്ടീദാറിനെ(8 പന്തില്‍8) മടക്കി ബോള്‍ട്ട് കണക്കു തീര്‍ത്തു. കൂടുതല്‍ നഷ്ടങ്ങളില്ലാതെ മാക്‌സ്വെല്ലും കോലിയും ചേര്‍ന്ന് പവര്‍ പ്ലേ പൂര്‍ത്തിയാക്കി.

ഒടുവില്‍ മാക്‌സ്വെല്‍ ഫോമിലായി

കഴിഞ്ഞ ഐപിഎല്ലില്‍ മോശം പ്രകടനത്തിന് ഏറെ പഴികേട്ട ഗ്ലെന്‍ മാക്‌സ്വെല്‍ അതിന്റെ കടം തീര്‍ക്കുന്ന പ്രകടനമാണ് ബാംഗ്ലൂരിനായുള്ള അരങ്ങേറ്റത്തില്‍ പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി ഒറ്റ സിക് പോലും പറത്താതിരുന്ന മാക്‌സ്വെല്‍ ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ ക്രുനാല്‍ പാണ്ഡ്യക്കെതിരെയും രാഹുല്‍ ചാഹറിനെതിരെയും സിക്‌സര്‍ പറത്തി വരവറിയിച്ചു. സ്പിന്നര്‍മാരെ റിവേഴ് സ്വീപ്പ് ചെയ്ത് ബൗണ്ടറി നേടിയ മാക്‌സ്വെല്‍ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചു. മാക്‌സ്വെല്ലിന് കൂട്ടായി നിന്ന കോലി സ്‌കോറിംഗ് വേഗം കുറച്ച് നങ്കൂരമിട്ടപ്പോള്‍ ബാംഗ്ലൂര്‍ അനായാസും മുന്നോട്ടുപോയി.

വജ്രായുധം പുറത്തെടുത്ത് രോഹിത്

പന്ത്രണ്ടാം ഓവറില്‍ 95 റണ്‍സിലെത്തിയ ബാംഗ്ലൂര്‍ അനായാസം മുന്നേറുന്നതിനിടെ പ്രതിസന്ധിഘട്ടങ്ങളില്‍ രക്ഷകനാകാറുള്ള ജസ്പ്രീത് ബുമ്രയെ പന്തേല്‍പ്പിക്കാനുള്ള രോഹിത് ശര്‍മയുടെ തന്ത്രം ഫലം കണ്ടു. തൊട്ട് മുന്‍ ഓവറില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട കോലി ബുമ്രക്ക് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 29 പന്തില്‍ 33 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

കോലിക്ക് പിന്നാലെ മാക്‌സ്വെല്ലിനെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ക്രിസ് ലിന്നിന്റെ കൈകളിലെത്തിച്ച് മാര്‍ക്കോ ജാന്‍സണ്‍ മുംബൈക്ക് പ്രതീക്ഷ നല്‍കി. 28 പന്തില്‍ 39 റണ്‍സായിരുന്നു മാക്‌സ്വെല്ലിന്റെ സംഭാവന. അതേ ഓവറില്‍ യുവതാരം ഷഹബാസ് അഹമ്മദിനെ(1) ക്രുനാല്‍ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ജാന്‍സണ്‍ ബാംഗ്ലൂരിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

എബിഡി മാജിക്ക്, ബൂം ബൂം ബുമ്ര

പതിനാറാം ഓവര്‍ എറിയാനെത്തിയ രാഹുല്‍ ചാഹറിനെ സിക്‌സിനും ഫോറിനും പറത്തി എ ബി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ഡാനിയല്‍ ക്രിസ്റ്റ്യനെ ചാഹറിന്റെ കൈകളിലെത്തിച്ച് ബുമ്ര വീണ്ടും മുംബൈക്ക് മുന്‍തൂക്കം നല്‍കി. പതിനെട്ടാം ഓവര്‍ എറിയാനെത്തിയ ട്രെന്റ് ബോള്‍ട്ടിനെ ആദ്യ പന്തില്‍ തന്നെ സിക്‌സിനും നാലാം പന്തില്‍ ഫോറിനും പറത്തി ഡിവില്ലിയേഴ്‌സ് വീണ്ടും ബാംഗ്ലൂരിന്റെ പ്രതീക്ഷ കാത്തു. 

ഇതോടെ അവസാന രണ്ടോവറില്‍ ബാംഗ്ലൂരിന് ജയത്തിലേക്ക് 19 റണ്‍സ് വേണമെന്നായി. ബുമ്ര എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ഡിവില്ലിയേഴ്‌സ് അടുത്ത പന്തില്‍ രണ്ട് റണ്‍സും മൂന്നാം പന്തില്‍ ബൗണ്ടറിയും നേടി. അഞ്ചാം പന്തില്‍ ജമൈസണ്‍ റണ്ണൗട്ടായതോടെ കളി വീണ്ടും പിരിമുറുക്കത്തിലായി. അവസാന പന്തില്‍ ഡിവില്ലിയേഴ്‌സ് സിംഗിളെടുത്തു. 

ഏഴ് റണ്‍സാാണ് അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തില്‍ നാ്‌ല റണ്‍സാണ് ഡിവില്ലിയേഴ്‌സും സഹതാരം ഹര്‍ഷല്‍ പട്ടേലും നേടിയത്. നാലാം പന്തില്‍ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടാവുകയും ചെയ്തു. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍സായിരുന്നു. അഞ്ചാം പന്ത് നേരിട്ട മുഹമ്മദ് സിറാജ് ല്ഗ് ബൈയിലുടെ ഒരു റണ്‍ നേടി. അവസാന പന്തില്‍ പട്ടേലും റണ്‍സ് നേടിയതോടെ ആദ്യ ജയം ബാംഗ്ലൂരിന്. 

അഞ്ച് വിക്കറ്റ് പ്രകടനവുമായി ഹര്‍ഷല്‍

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷാല്‍ പട്ടേലാണ് മുംബൈയുടെ കുതിപ്പ് തടഞ്ഞത്.  35 പന്തില്‍ 49 റണ്‍സെടുത്ത ലിന്നാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 

സൂര്യകുമാര്‍ യാദവ്(23 പന്തില്‍ 31), ഇഷാന്‍ കിഷന്‍(19 പന്തില്‍ 28) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(15 പന്തില്‍ 19), ഹര്‍ദ്ദിക് പാണ്ഡ്യയും(10 പന്തില്‍ 13), കീറോണ്‍ പൊള്ളാര്‍ഡും(9 പന്തില്‍ 7), ക്രുനാല്‍ പാണ്ഡ്യയും(7 പന്തില്‍ 7) നിരാശപ്പെടുത്തി.

Follow Us:
Download App:
  • android
  • ios