അഭിഷേകിനൊപ്പം ,ഷെല്‍ഡണ്‍ ജാക്സണ്‍, ലുവിന്ദ് സിസോദിയ, വിവേക് സിംഗ് എന്നിവരെയും ഡല്‍ഹി പന്തിന് പകരം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയും കോച്ച് റിക്കി പോണ്ടിംഗും യുവതാരത്തിന്‍റെ പേരാണ് മുന്നോട്ടുവെച്ചതെന്നാണ് സൂചന.

ദില്ലി: ഐപിഎല്ലില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ റിഷഭ് പന്തിന്‍റെ പകരക്കരാന്‍ വിക്കറ്റ് കീപ്പറെ പ്രഖ്യാപിക്കാനൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ബംഗാളിന്‍റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഷേക് പോറലിനെയാണ് റിഷഭ് പന്തിന്‍റെ പകരക്കാരനായി ഡല്‍ഹി പരിഗണിക്കുന്നത്. അഭിഷേകിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിന് മുന്നോടിയായുള്ള ഡല്‍ഹിയുടെ പരിശീലന മത്സരങ്ങളിലും സന്നാഹ ക്യാംപിലും അഭിഷേക് പങ്കെടുത്തിരുന്നു.

അഭിഷേകിനൊപ്പം ,ഷെല്‍ഡണ്‍ ജാക്സണ്‍, ലുവിന്ദ് സിസോദിയ, വിവേക് സിംഗ് എന്നിവരെയും ഡല്‍ഹി പന്തിന് പകരം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയും കോച്ച് റിക്കി പോണ്ടിംഗും യുവതാരത്തിന്‍റെ പേരാണ് മുന്നോട്ടുവെച്ചതെന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി കഴിഞ്ഞ സീസണില്‍ കളിച്ച അഭിഷേക് ബാറ്ററെന്ന നിലയില്‍ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ തിളങ്ങിയിരുന്നു.

സയ്യിദ് മുഷ്താഖ് അലിയില്‍ ബംഗാളിനായി മൂന്ന് മത്സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള പോറന്‍ 22 റണ്‍സാണ് ആകെ നേടിയത്. ഇതില്‍ 20 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 26 ഇന്നിംഗ്സുകളില്‍ ആറ് അര്‍ധസെഞ്ചുറികള്‍ 20കാരനായ പോറല്‍ നേടിയിട്ടുണ്ട്. 73 ആണ് ഉയര്‍ന്ന സ്കോര്‍.

ക്രിക്കറ്റിലെ രണ്ട് ഗോട്ടുകളുടെ പേരുമായി കോലി; ഹീറോ സച്ചിന്‍ എന്നും മറുപടി

ഈ സീസണില്‍ റിഷഭ് പന്തിന്‍റെ പകരക്കാരനായി സര്‍ഫ്രാസ് ഖാനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കാനും ഡല്‍ഹിക്ക് പ്ലാനുണ്ട്. മുമ്പ് പലപ്പോഴും സര്‍ഫ്രാസ് താല്‍ക്കാലിക വിക്കറ്റ് കീപ്പറായിട്ടുണ്ട്. ഫില്‍ സാള്‍ട്ടാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഡല്‍ഹിക്ക് മുന്നിലുള്ള ഏക വിദേശ ഓപ്ഷന്‍. 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായായിരുന്നു അപകടം.