പരിചയ സമ്പന്നനായ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തൊട്ട് മുന്‍ ഓവറില്‍ 26 റണ്‍സ് വഴങ്ങിയപ്പോഴാണ് അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിച്ച് ഹര്‍ഷിത് കൊല്‍ക്കത്തയുടെ ഹീറോ ആയത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ആവേശപ്പോരാട്ടത്തില്‍ ടീമിന് വിജയം സമ്മാനിച്ചെങ്കിലും കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണക്ക് മാച്ച് ഫീസിന്‍റെ 60 ശതമാനം പിഴ ചുമത്തി മാച്ച് റഫറി. ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡൻസില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് പോരാട്ടത്തില്‍ നിര്‍ണായകമായത് ഹര്‍ഷിത് റാണയുടെ അവസാന ഓവറായിരുന്നു.
തകര്‍ത്തടിച്ച് ഹെന്‍റിച്ച് ക്ലാസന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഹര്‍ഷിതിന്‍റെ ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 13 റണ്‍സ് മതിയായിരുന്നു. ആദ്യ പന്ത് തന്നെ ക്ലാസന്‍ സിക്സിന് പറത്തിയതോടെ ഹൈദരാബാദിന്‍റെ ലക്ഷ്യം അഞ്ച് പന്തില്‍ ഏഴായി കുറഞ്ഞു. എന്നാല്‍ അടുത്ത അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഹര്‍ഷിത് റാണ ക്ലാസന്‍റെയും അബ്ദുള്‍ സമദിന്‍റെയും വിക്കറ്റെടുത്ത് കൊല്‍ക്കത്തക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
'ഷെയിം ഓണ്‍ യു ഷാരൂഖ്', ഐപിഎല്ലിനിടെ പരസ്യമായി പുകവലിച്ച് കിംഗ് ഖാന്‍, വിമര്‍ശനവുമായി ആരാധകര്‍
പരിചയ സമ്പന്നനായ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തൊട്ട് മുന്‍ ഓവറില്‍ 26 റണ്‍സ് വഴങ്ങിയപ്പോഴാണ് അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിച്ച് ഹര്‍ഷിത് കൊല്‍ക്കത്തയുടെ ഹീറോ ആയത്. എന്നാല്‍ കളിയിലെ ഹീറോ ആയെങ്കിലും പിന്നാലെ ഐപിഎല്‍ അച്ചടക്ക സമിതി ഹര്‍ഷിതിന് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തി.
നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയശേഷം ഫ്ലൈയിംഗ് കിസ് നല്‍കി യാത്രതയപ്പ് നല്‍കിയതിനാണ് ഹര്‍ഷിത് റാണക്ക് മാച്ച് റഫറി മനു നയ്യാര്‍ മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തിയത്. ഹര്‍ഷിത് റാണ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 കുറ്റം ചെയ്തതായി മാച്ച് റഫറി കണ്ടെത്തിയിരുന്നു. റാണ കുറ്റം അംഗീകരിച്ചതോടെ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് പിഴ ചുമത്തിയത്. മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയ ഹര്‍ഷിത് നിര്‍ണായക മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
