അങ്ങനെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായത്; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍
സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്‍ 2022 സീസണില്‍ ഫൈനല്‍ കളിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നു
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്‍റെ നായകനാണ് മലയാളിയായ സഞ്ജു സാംസണ്‍. ജോസ് ബട്‌ലര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട് തുടങ്ങി ഏറെ സൂപ്പര്‍ താരങ്ങളെ നയിക്കാനുള്ള ചുതലയാണ് സഞ്ജുവിന്‍റെ തോളിലുള്ളത്. ഐപിഎല്‍ 2024 സീസണിനായി തയ്യാറെടുക്കുകയാണ് സഞ്ജു സാംസണും സഹതാരങ്ങളും. ഐപിഎല്‍ തയ്യാറെടുപ്പുകളുടെ ഭാഗമായി സഞ്ജു കൊച്ചിയില്‍ ആരാധകരെ കണ്ടപ്പോള്‍ ആ കൂടിക്കാഴ്‌ച ഒരു രഹസ്യത്തിന്‍റെ ചുരുളഴിച്ചു.
'ഞങ്ങള്‍ ദുബായില്‍ കളിക്കുകയായിരുന്നു എന്നാണോര്‍മ്മ. ടീമിനെ നയിക്കാന്‍ ഞാന്‍ തയ്യാറാണോ എന്ന് പ്രധാന ഉടമ ബദാലെ എത്തി ചോദിച്ചു. ഞാന്‍ പറഞ്ഞു തയ്യാറെന്ന്. ഫ്രാഞ്ചൈസിയില്‍ മതിയായ കാലയളവും ക്യാപ്റ്റനാകാന്‍ തക്ക മത്സരപരിചയവും കൈവരിച്ചു എന്ന് തോന്നിയതിനാലാണിത്. ടീമിനെ നയിക്കാനാകും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു' എന്നുമാണ് സ്റ്റാര്‍ സ്പോര്‍ട്‌സില്‍ സഞ്ജു സാംസണിന്‍റെ വാക്കുകള്‍. ക്യാപ്റ്റനായ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറിയടിച്ച് സഞ്ജു സാംസണ്‍ റെക്കോര്‍ഡിട്ടിരുന്നു. സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്‍ 2022 സീസണില്‍ ഫൈനല്‍ കളിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നു.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ ധ്രുവ് ജൂരെല്‍, ജോസ് ബട്‌ലര്‍, കുണാല്‍ സിംഗ് റാത്തോഡ്, ടോം കോഹ്‌ലര്‍, റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്‌സ്വാള്‍, ശുഭം ദുബെ, ഡൊണോവന്‍ ഫെറൈര, റോവ്‌മാന്‍ പവല്‍, ആബിദ് മുഷ്‌താഖ്, ആദം സാംപ, കുല്‍ദീപ് സെന്‍, ആവേഷ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, നവ്‌ദീപ് സെയ്‌നി, പ്രസിദ്ധ് കൃഷ്‌ണ, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം