ഐപിഎല്‍ താരലേലം; 'എന്നെ കൊത്താന്‍ കോടികളുമായി ടീമുകള്‍ ക്യൂ നില്‍ക്കും', അവകാശവാദവുമായി താരം
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനിടയിലും ഇത്തവണ തനിക്കായി വാശിയേറിയ ലേലംവിളി ഡിസംബര്‍ 19ന് നടക്കും എന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ഹാര്‍ഡ് ഹിറ്റര്‍
![IPL auction 2024 Rilee Rossouw eyes big bucks in bidding war IPL auction 2024 Rilee Rossouw eyes big bucks in bidding war](https://static-ai.asianetnews.com/images/01ggc52v2xqde87y1x9f52nzqm/pti10-27-2022-000025b_363x203xt.jpg)
മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ വമ്പന്‍ പ്രതീക്ഷ വച്ച് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ റൈലി റൂസ്സോ. കഴിഞ്ഞ തവണത്തെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും മാത്രമാണ് റൂസ്സോയ്‌ക്കായി രംഗത്ത് വന്നിരുന്നത്. ഒടുവില്‍ അടിസ്ഥാന വിലയായ 2 കോടിയുടെ ഇരട്ടിയിലേറെ തുകയ്‌ക്ക് (4.60 കോടി) ക്യാപിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലിലേക്ക് എട്ട് വര്‍ഷത്തിന് ശേഷമുള്ള മടങ്ങിവരവില്‍ റൈലി റൂസ്സോയ്‌ക്ക് മികവിലേക്കുയരാന്‍ കഴിഞ്ഞിരുന്നില്ല. 9 ഇന്നിംഗ്‌സികളില്‍ 148 റണ്‍സേ താരം നേടിയിട്ടുള്ളൂ. പുതിയ ലേലത്തിന് മുമ്പ് ഇതോടെ ഡല്‍ഹി ഒഴിവാക്കിയ 11 താരങ്ങളില്‍ ഒരാളാണ് റൈലി റൂസ്സോ.
എന്നാല്‍ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനിടയിലും ഇത്തവണ തനിക്കായി വാശിയേറിയ ലേലംവിളി ഡിസംബര്‍ 19ന് നടക്കും എന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ഹാര്‍ഡ് ഹിറ്റര്‍. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തനിക്കായി രംഗത്തെത്തും എന്ന് റൂസ്സോ കണക്കൂകൂട്ടുന്നു.
'ലേലത്തിന് മുമ്പ് പ്രത്യേകിച്ച് ഒന്നും മനസിലില്ല. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സ് എനിക്ക് മികച്ചതായിരുന്നു എന്നാണ് കരുതുന്നത്. അമേരിക്കന്‍ ലീഗില്‍ നൈറ്റ് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. അതിനാല്‍ വരും ഐപിഎല്‍ താരലേലത്തില്‍ വാശിയേറിയ വിളി നടന്നാല്‍ ഗംഭീരമാകും. ഐപിഎല്‍ വലിയ ക്യാന്‍വാസാണ്. ഐപിഎല്‍ മറ്റ് ഫ്രാഞ്ചൈസി ലീഗുകളേക്കാള്‍ വിശാലവും കൂടുതല്‍ മികച്ചതുമാണ്. മാര്‍ക്കറ്റിംഗിനായി ഐപിഎല്‍ ഏറെ പണം ചിലവഴിക്കുന്നു. ഏറെ ആരാധകരെ ഐപിഎല്ലിന് ലഭിക്കുന്നത് വലിയ കാര്യമാണ്. ഇത്രയും കാലം ഐപിഎല്‍ മികച്ചതായി നിലനില്‍ക്കുന്നത് വിസ്‌മകരമായ കാര്യമാണ്' എന്നും റൈലി റൂസ്സോ അബുദാബി ടി10 ലീഗിനിടെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് കൂട്ടിച്ചേര്‍ത്തു.
Read more: താരബാഹുല്യം, ആദ്യ ട്വന്‍റി 20യില്‍ ആരെയൊക്കെ കളിപ്പിക്കും? തലപുകഞ്ഞ് ടീം ഇന്ത്യ, പലരും പുറത്തേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം