ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തയാറെടുക്കുന്ന രാജസ്ഥാന്‍ ഷംസിയിലൂടെ സീസണില്‍ രണ്ടാമത്തെ വിദേശതാരത്തെയാണ്  ടീമിലെടുക്കുന്നത്. ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ക്ക് പകരക്കാരനായി ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സിനെയും രാജസ്ഥാന്‍ ടീമിലെടുത്തിരുന്നു.

ജയ്പൂര്‍: ഐപിഎല്ലിന് മുമ്പ് ബൗളിംഗ് കരുത്തുകൂട്ടി രാജസ്ഥാന്‍ റോയല്‍സ്. ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്ര്യു ടൈയുടെ പകരക്കാരനായി ടി20 ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസിയെയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. വ്യക്തിപരമായ കാരണങ്ങളാള്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ടൈ പിന്‍മാറിയ സാഹചര്യത്തിലാണ് രാജസ്ഥാന്‍ പകരക്കാരനെ തേടിയത്.

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തയാറെടുക്കുന്ന രാജസ്ഥാന്‍ ഷംസിയിലൂടെ സീസണില്‍ രണ്ടാമത്തെ വിദേശതാരത്തെയാണ് ടീമിലെടുക്കുന്നത്. ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ക്ക് പകരക്കാരനായി ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സിനെയും രാജസ്ഥാന്‍ ടീമിലെടുത്തിരുന്നു. സെപ്റ്റംബര്‍ 19 മുതലാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിക്കുക.

യുഎഇയിലെ സ്ലോ പിച്ചില്‍ ഷംസിയെപ്പോലൊരു സ്പിന്നര്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് രാജസ്ഥാന്റെ പ്രതീക്ഷ. 2017ല്‍ ദക്ഷിണാഫ്രിക്കക്കായി അരങ്ങേറിയ ഇടം കൈയന്‍ സ്പിന്നറായ ഷംസി 39 ടി20 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 45 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 27 ഏകദിനങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ഷംസി ഐപിഎല്ലില്‍ മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നാലു മത്സരങ്ങള്‍ കളിച്ച് മൂന്ന് വിക്കറ്റെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona