ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കമിന്‍സിന് 18 കോടി രൂപയും ട്രാവിസ ഹെഡിന് 14 കോടി രൂപയുമാണ് പ്രതിഫലമായി നല്‍കുന്നത്.

സിഡ്നി: ഓസ്ട്രേലിയക്കായി കളിക്കുന്നത് മതിയാക്കി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനും ഓപ്പണര്‍ ട്രാവിസ് ഹെഡിനും ദക്ഷിണാഫ്രിക്കന്‍ താരം ഹെന്‍റിച്ച് ക്ലാസനും ഐപിഎല്‍ ടീം വൻതുക വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമമായ സിഡ്നി മോർണിംഗ് ഹെറാള്‍ഡ്. രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി ലോകമെമ്പാടുമുള്ള വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാകാന്‍ ഓരോ താരത്തിനും 58.2 കോടി രൂപ വീതമാണ് ഒരു ഐപിഎല്‍ ടീം വാഗ്ദാനം ചെയ്തതെന്നാണ് വെളിപ്പെടുത്തല്‍.ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങളാണ് മൂവരും. 

എന്നാല്‍ കമിന്‍സും ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്ട്രേലിയക്കായി തുടര്‍ന്നും കളിക്കാന്‍ തയാറാവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കമിന്‍സിന് 18 കോടി രൂപയും ട്രാവിസ് ഹെഡിന് 14 കോടി രൂപയുമാണ് പ്രതിഫലമായി നല്‍കുന്നത്. ഇതിന് പുറമെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള വാര്‍ഷിക കരാറില്‍ നിന്ന് ഇവര്‍ക്ക് ഏകദേശം 8.74 കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിക്കും. കമിന്‍സിന്‍റെ ക്യാപ്റ്റന്‍സി സ്റ്റൈപ്പന്‍ഡ് കൂടി കണക്കിലെടുത്താല്‍ മൂന്ന് മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍(17.48 കോടി രൂപ) പ്രതിവര്‍ഷം ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് പ്രതിഫലമായി ലഭിക്കുന്നുണ്ട്.

ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് താരങ്ങള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നും സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് പറയുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ പ്രചാരം കണക്കിലെടുക്കുമ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ ദേശീയ ടീമിനായി കളിക്കുന്നതില്‍ പിടിച്ചു നിര്‍ത്തുക എന്നത് എത്രമാത്രം ശ്രമകരമാണെന്ന് തുറന്നു കാണിക്കാനാണ് കളിക്കാര്‍ക്ക് ഐപിഎല്‍ ടീം വന്‍തുക ഓഫര്‍ ചെയ്ത കാര്യം വെളിപ്പെടുത്തിയത്. കമിന്‍സും ഹെഡും ഓസ്ട്രേലിയക്കായി കളിക്കുമ്പോള്‍ സണ്‍റൈസേഴ്സിന്‍റെ മറ്റൊരു താരമായ ഹെന്‍റിച്ച ക്ലാസന്‍ കഴിഞ്ഞ ജൂണില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക