മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ, ചെന്നൈ സൂപ്പർ കിംഗ്‌സ് ഡ്രസിംഗ് റൂമിൽ എംഎസ് ധോണിയുടേതിന് സമാനമായ സ്വാധീനമാണ് സഞ്ജു സാംസണിനുള്ളതെന്ന് നിരീക്ഷിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരെ സഞ്ജു പുറത്താവാതെ നേടിയ 87 റൺസാണ് ചെന്നൈയുടെ വിജയത്തിന് നിർണായകമായതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കുതിപ്പിന് കരുത്തേകുന്ന സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ബാറ്റിംഗിലെ മികവിന് പുറമെ ചെന്നൈ ഡ്രസിംഗ് റൂമില്‍ സഞ്ജുവിന്റെ സ്വാധീനം ഇതിഹാസ താരം എം എസ് ധോണിയുടേതിന് സമാനമാണെന്ന് പത്താന്‍ നിരീക്ഷിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പത്താന്‍ സഞ്ജുവിനെ പ്രശംസിച്ചത്.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ... ''ചെന്നൈ ഡ്രസിംഗ് റൂമില്‍ സഞ്ജു സാംസണ്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. മുമ്പ് ധോണി എങ്ങനെയാണോ ക്യാപ്റ്റനെ സഹായിച്ചിരുന്നത്, അതുപോലെ തന്റെ അനുഭവസമ്പത്ത് പങ്കുവെച്ച് ടീമിനെ മുന്നോട്ട് നയിക്കുന്നതില്‍ സഞ്ജു പ്രധാന പങ്ക് വഹിക്കുന്നു. ധോണി മുമ്പ് ചെയ്തിരുന്ന അതേ റോളാണ് ഇപ്പോള്‍ സഞ്ജു ചെയ്യുന്നത്.'' പത്താന്‍ പറഞ്ഞു. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിംഗ് മികവിലാണ് ചെന്നൈ എട്ട് വിക്കറ്റിന്റെ വിജയം ആഘോഷിച്ചത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 57.43 ശരാശരിയില്‍ 402 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. ഇതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നു.

ഡല്‍ഹിയുടെ പിഴവ് ചൂണ്ടിക്കാട്ടി പത്താന്‍

മത്സരത്തില്‍ ടോസ് ലഭിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാനുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനത്തെ പത്താന്‍ വിമര്‍ശിച്ചു. മഴയും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ ഡല്‍ഹിയിലെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരുന്നു ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ഗ്രൗണ്ടില്‍ ആര്‍സിബിക്കെതിരെ ഡല്‍ഹി 75 റണ്‍സിന് പുറത്തായത് അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലേ ഓഫ് പോരാട്ടം

ഈ വിജയത്തോടെ ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. അതേസമയം, 10 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള ഡല്‍ഹിക്ക് ഇനി വരുന്ന നാല് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് എന്തെങ്കിലും സാധ്യത ബാക്കിയുണ്ടാകൂ.

YouTube video player