അയ‍ര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയിട്ടും സഞ്ജു സാംസണെ ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടി20കളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റ‍ര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 

'ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ മാത്രം മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം നൽകിയത്. ആ മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായ 77 റൺസ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു'- എന്നാണ് വി ശിവന്‍കുട്ടിയുടെ എഫ്ബി പോസ്റ്റ്. 

അയ‍ര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയിട്ടും സഞ്ജു സാംസണെ ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടി20കളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ആദ്യ ടി20 മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാത്രമാണ് സഞ്ജുവിന് ഇടംകിട്ടിയത്. സഞ്ജുവിനെ തഴഞ്ഞതില്‍ രൂക്ഷ വിമ‍ര്‍ശനമാണ് ആരാധകര്‍ ഉയ‍ര്‍ത്തിയത്. അയ‍ര്‍ലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഓപ്പണറായിറങ്ങി 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം സഞ്ജു 77 റണ്‍സടിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ചിരുന്ന രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള ടീം: രോഹിത് ശ‍ര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സ‍ര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടി20യ്ക്കുള്ള ടീം: രോഹിത് ശ‍ര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സ‍ര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്. 

സഞ്ജു ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20കള്‍ക്കില്ല; സെലക്ട‍ർമാര്‍ക്കെതിരെ ആഞ്ഞടിച്ച് ആരാധകര്‍